മാർത്താണ്ഡവർമ്മയുടെ സ്‌ഥാനാരോഹണം നായർസമുദായത്തിൻറെ സ്വാധീനത്തിന് ചെറിയ ഇളക്കം വരാൻ കാരണമായി എന്നെഴുതിയിരുന്നല്ലോ. അതെങ്ങനെ എന്നു പരിശോധിക്കാം.
മാർത്താണ്ഡവർമ്മ
1729 ൽ മാർത്താണ്ഡവർമ്മ അധികാരത്തിൽ വരുന്നത് തിരുവിതാംകൂറിലെ തറക്കൂട്ടങ്ങളിലെ നിർണായകശക്തിയായിരുന്ന എട്ടുവീട്ടിൽപ്പിള്ളമാരെ വകവരുത്തിക്കൊണ്ടായിരുന്നു. എട്ടുവീടരുടെ തറവാട് കുളംതോണ്ടിയും അവരുടെ സ്ത്രീകളെ മുക്കുവർക്ക് പിടിച്ചു കൊടുത്തും കൊണ്ടുള്ള, കേരളക്കര അതുവരെ കാണാത്ത, ശിക്ഷാനടപടികൾ നായർസമുദായത്തെ ഞെട്ടിച്ചു. കൂട്ടത്തിൽ ചില ബ്രാഹ്മണരും ശിക്ഷിക്കപ്പെട്ടു. കുടിപ്പകയുടെ ഭാഗമായി പരസ്പരമുള്ള കൊല്ലും കൊലയും ധാരാളം ഉണ്ടായിരുന്നെങ്കിലും തറവാട് വേരോടെ പിഴുതെറിഞ്ഞ നടപടി സമുദായത്തെ വൃണപ്പെടുത്തി. എട്ടുവീടരുടെ ചെയ്തികളായി പറയപ്പെടുന്ന പല രാജ്യദ്രോഹകുറ്റങ്ങളും ചരിത്രകാരമാർ നിരാകരിച്ചിട്ടുണ്ട്. രാജാവായിരുന്ന ആദിത്യവർമ്മയെ വിഷംകൊടുത്തും ഉമയമ്മറാണിയുടെ ആറുമക്കളിൽ അഞ്ച്പേരെ വെള്ളത്തിൽ മുക്കിയും കൊന്നതായാണ് പരമ്പരാഗതവിശ്വാസം. എന്നാൽ ആദിത്യവർമ്മ പ്രായാധിക്യത്താൽ മരിച്ചതായും ഉമയമ്മ റാണിക്ക് കുട്ടികളേ ഉണ്ടായിട്ടില്ല എന്നും തെളിയിക്കുന്ന മതിലകം രേഖകൾ ലഭിച്ചിട്ടുണ്ട്. എന്തായാലും എട്ടുവീട്ടിൽ പിള്ളമാരെ അടക്കിയ ചങ്ങനാശ്ശേരിയിൽ തിരുവതാംകൂർ രാജാക്കന്മാർ അടുത്തിടെവരെ കാലുകുത്തില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സത്യമോ എന്നറിയില്ല. രാജാവിന് രാജ്യദ്രോഹികളെ വധിക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. പിന്നെന്തിന് ഭയം?
ഉമയമ്മറാണി
മാർത്താണ്ഡവർമ്മ അനേകം യുദ്ധങ്ങൾ നടത്തി, ചെറിയൊരു നാടുവാഴി രാജ്യത്തിൻറെ വിസ്തൃതിയുണ്ടായിരുന്ന വേണാടിനെ തെക്കേയറ്റം മുതൽ കൊച്ചി വരെ പരന്ന തിരുവതാംകൂർ ആക്കി മാറ്റി. ഭാരതം സ്വതന്ത്രമായി തിരുവതാംകൂർ ഇല്ലാതാകുന്നത് വരെ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാൻ പിന്നീട് ഒരു രാജാവിനും സാധ്യമായില്ല. ഇന്ത്യയിൽ ഡച്ച് ഭരണം അവസാനിപ്പിച്ചത് മാർത്താണ്ഡവർമ്മ അവരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധത്തോടെയാണ്. പരാജയപ്പെടുത്തിയ ഡച്ച് സൈന്യാധിപനായിരുന്ന ഡിലനായി സർവസൈന്യാധിപനും(1741) രാമയ്യൻ എന്ന പരദേശബ്രാഹ്മണൻ ദളവയും(1737) ആയത് നായരെ വീണ്ടും ക്ഷീണിപ്പിച്ചു. സിവിൽഭരണവും സൈനികവൃത്തിയും ആയിരുന്നല്ലോ നായരുടെ പ്രധാന വിഹാരരംഗം. രണ്ടിടത്തുമുള്ള വിദേശമേലധികാരികൾ അവരുടെ സ്വാതന്ത്ര്യം കുറയാൻ കാരണമായി.
യുദ്ധങ്ങളിലെ ക്രൂരതകൾ ആകാം മാർത്താണ്ഡവർമ്മയെ രാജ്യം തൃപ്പടിദാനം (Jan 3 1750) ചെയ്യാൻ പ്രേരിപ്പിച്ചത്. ചീട്ട്കളിച്ചുകിട്ടുന്ന കാശ് പള്ളിയിൽ നേർച്ചയിടുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. നേരായ മാർഗത്തിലൂടെ അല്ല നേടിയത് എന്നൊരു കുറ്റബോധമാകാം കാരണം. ആറുവർഷം കൂടുമ്പോൾ മുറജപവും ബ്രാഹ്മണർക്ക് ഭക്ഷണവും ദക്ഷിണയും മഹാദാനങ്ങളും ചേർന്ന ധാരാളം പ്രായശ്ചിത്ത നടപടികളുമായി മഹാരാജാവ് പാപമോചനം തേടി. തൃപ്പടിദാനവും നായർക്ക് ക്ഷീണം ചെയ്തു, എന്തെന്നാൽ ക്ഷേത്രത്തിലെ പൂജകളും മേൽപ്പറഞ്ഞ ചടങ്ങുകളും രാജ്യത്തിൻറെ ഔദ്യോഗികകാര്യങ്ങളായി മാറിയപ്പോൾ ശൂദ്രരായ നായർക്ക് ക്ഷേത്രത്തിൽ സ്വതന്ത്രമായി ഇടപെടുന്നതിലുള്ള തടസ്സങ്ങൾ ന്യായമായി പറഞ്ഞുകൊണ്ട് രാമയ്യൻദളവ താക്കോൽ സ്‌ഥാനങ്ങളിൽ എല്ലാം തമിഴ്ബ്രാഹ്മണരെ നിയമിച്ചു.
എങ്കിലും അപ്പോഴും, മാർത്താണ്ഡവർമ്മയ്ക്കു ശേഷം നാല്പതു വർഷം രാജ്യം ഭരിച്ച ധർമ്മരാജവിന്റെ കാലത്തും(1758-1798) നായർസമുദായത്തിൻറെ സ്വാധീനത്തിനു കാര്യമായ കുറവൊന്നും ഉണ്ടായില്ല. ദിവാനായിരുന്ന രാജാകേശവദാസിൻറെ നേതൃത്വത്തിൽ തിരുവതാംകൂർ നായർപ്പട, മലബാറും കൊച്ചിയും കീഴടക്കി മുന്നേറിയ മതഭ്രാന്തനായിരുന്ന, ടിപ്പുവിന്റെ പടയോട്ടത്തെ ആലുവയിൽ തടഞ്ഞുനിർത്തി (1789). ടിപ്പു കഷ്ടിച്ചു ജീവനോടെ രക്ഷപെട്ടു. കോഴിക്കോടിനെ ഇസ്ലാമാബാദ് ആക്കിയും ആക്രമിച്ച സ്‌ഥലങ്ങളിലെ ക്ഷേത്രങ്ങൾ തകർത്തും ബലമായി മതപരിവർത്തനവും നടത്തിവന്ന ടിപ്പു വിജയിച്ചിരുന്നെങ്കിൽ കേരളം ഇന്ന് കാണുന്നതാവില്ലായിരുന്നു. അടുത്തകാലംവരെ കേരളത്തിൽ ടിപ്പു എന്നത് പട്ടിക്കിടുന്ന നാമങ്ങളിൽ ഏറ്റവും ജനകീയമായിരുന്നു.
സമൂഹത്തിൽ സമ്പത്തുകൊണ്ടും സ്‌ഥാനംകൊണ്ടും ഉയർന്നനിലയിൽ ആയിരുന്നിട്ടും ഭരണത്തിൽ കാര്യമായ പ്രാതിനിധ്യം സുറിയാനിക്രിസ്ത്യാനികൾക്ക് ലഭിച്ചിരുന്നില്ല. യൂറോപ്യൻ കൊളോണിസ്റ്റുകളുടെ വരവോടെയാണ് അതിന് ഒരു സാധ്യത തെളിഞ്ഞത്. ധർമ്മരാജാവിനു ശേഷംവന്ന അവിട്ടംതിരുനാൾ ബാലരാമവർമ്മയുടെ കാലം(1798-1810) സംഘർഷങ്ങളുടെയായിരുന്നു. പതിനാറുവയസു മാത്രം പ്രായമായിരുന്ന രാജാവ് ജയന്തൻനമ്പൂതിരിയുടെ സ്വാധീനത്തിലായി. രാജാകേശവദാസിനെ വിഷം കൊടുത്തു കൊന്ന് ദിവാൻ ആയ നമ്പൂതിരി തൻറെ ഇടംവലം കൈകളായിരുന്ന ശങ്കരനാരായണൻപിള്ള, തച്ചിൽമാത്തൂതരകൻ എന്ന സുറിയാനി ക്രിസ്ത്യാനി എന്നിവരോടൊത്ത് ഭരിച്ച് ഖജനാവ് കാലിയാക്കി. വേലുത്തമ്പി ഒരു വിമതസംഘം ഉണ്ടാക്കി മൂവരെയും നിഷ്കാസനം ചെയ്‌തെങ്കിലും പാലിയത്തച്ചനുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ നീക്കം പരാജയപ്പെട്ട് ആത്മഹത്യ ചെയ്തു. കൊച്ചിയും തിരുവിതാംകൂറും ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കപ്പം കൊടുക്കുന്ന നാട്ടുരാജ്യങ്ങളായി. സൈന്യശക്തി ഗണ്യമായി കുറഞ്ഞു. ടിപ്പുവിൻറെയും പഴശ്ശിരാജയുടെയും പതനത്തോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. നായർപട്ടാളം മദ്രാസ് റെജിമെന്റിൽ ലയിച്ചു.
കുളച്ചലിൽ ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തിയതും(1741) ടിപ്പുവിനെ നെടുങ്കോട്ടയിൽ പരാജയപ്പെടുത്തിയതും(1789) നായർപട്ടാളത്തിൻറെ തിളക്കമാർന്ന നേട്ടങ്ങളാണ്. ഒരു സമുദായം എന്ന നിലയിൽ കേരളത്തിൽ ഏറ്റവും ജീവൻ ബലികൊടുത്തത് മരണഭയമില്ലാതിരുന്ന നായർ പോരാളികളായിരുന്നു. ബ്രാഹ്മണർക്ക് ജാത്യാചാരം നിലനിർത്തുന്നതിനും, അനേകം നാടുവാഴികൾക്ക് പരസ്പരം പക പോക്കുന്നതിനായും, രാജ്യത്തിനു വേണ്ടിയും എന്നു വേണ്ട കേരള ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളിലും നായർരക്തം ഒഴുകി. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പിയും പാലിയത്തച്ചനും നയിച്ച യുദ്ധങ്ങൾ പരാജയപ്പെടാൻ പ്രധാനകാരണം കൂട്ടത്തിൽ ഉള്ള മറ്റു നായർ പ്രമാണിമാരുടെയും രാജാവിൻറെയും ചതി ആയിരുന്നല്ലോ. 1961ൽ ഇന്ത്യയിൽ നിന്ന് പോർട്ടുഗീസുകാരെ നാലരനൂറ്റാണ്ടിനു ശേഷം പുറത്താക്കിയ ഗോവവിമോചനത്തിന്റെ സൈനികനീക്കമായ ഓപ്പറേഷൻ വിജയ് നയിച്ചത് ലെഫ്റ്റനന്റ് ജനറൽ കുഞ്ഞിരാമൻ പാലാട്ട് കാണ്ടത് എന്ന ഒറ്റപ്പാലംകാരൻ നായർ ആയിരുന്നു എന്നതും ഒരു ചരിത്രകൗതുകമാണ്.
Lt. Gen K.P. Candeth
മെക്കാളെയുടെയും മണ്റോയുടെയും കാലത്ത് സുറിയാനിക്രിസ്ത്യാനികൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിച്ചുതുടങ്ങി. എന്നാൽ റാണിയായിരുന്ന ഗൗരിലക്ഷ്മിബായിയെ തുടക്കത്തിൽ കുറച്ചുകാലം സഹായിക്കുക എന്നതിനുപരി റെസിഡൻറ് എന്ന പ്രാഥമികകർത്തവ്യം മൺറോയെ ഏറെക്കാലം ദിവാൻ ആയിരിക്കാൻ അനുവദിക്കുമായിരുന്നില്ല. ഉദയംപേരൂർ സുന്നഹദോസിന് ശേഷം ചെറുതായും കൂനൻകുരിശുസത്യത്തിനു ശേഷം സാമാന്യം നന്നായും പരസ്പരം പോരടിച്ചുകൊണ്ടിരുന്ന സുറിയാനികൾ കിട്ടിയ അവസരം മുതലെടുക്കാവുന്ന സാഹചര്യത്തിലായിരുന്നില്ല. അതിനാൽ സർക്കാർ ഉദ്യോഗങ്ങളിൽ നായരുടെ പ്രതിയോഗി പരദേശബ്രാഹ്മണർ മാത്രമായിരുന്നു.
1820 മുതൽ തന്നെ ആംഗ്ലിക്കൻ മിഷനറിമാർ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചുതുടങ്ങി. 1835 ലെ അടിമത്തനിരോധനത്തോടുകൂടി എല്ലാ ജാതിക്കാർക്കും അവരുടെ സ്കൂളുകളിൽ പഠിക്കാമെന്നായി. 1858ൽ പ്രഗത്ഭനായ മാധവറാവു തിരുവതാംകൂർ ദിവാനായി ചാർജെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റാച്യു ഏതെന്ന് ചോദിച്ചാൽ അത് തിരുവനന്തപുരം സ്റ്റാച്യു ജംക്ഷനിൽ നിലകൊള്ളുന്ന ദിവാൻ മാധവറാവുവിന്റെ സ്റ്റാച്യു ആണെന്ന് ഏതു കാക്കയോടു ചോദിച്ചാലും പറയും. അദ്ദേഹത്തിൻറെ വരവോടു കൂടി സർക്കാരും സ്കൂളുകൾ തുടങ്ങിയെങ്കിലും മേല്ജാതിക്കാർക്ക് മാത്രമേ 1870 വരെയെങ്കിലും പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മാധവറാവു സർക്കാർജോലികൾക്ക് വിദ്യാഭ്യാസയോഗ്യതകൾ നിഷ്കർഷിച്ചെങ്കിലും പഠിച്ചിറങ്ങുന്ന കീഴ്ജാതിക്കാർക്ക് സർക്കാർജോലികളിൽ പ്രാതിനിധ്യം ഇല്ലായിരുന്നു. പഠിച്ചിറങ്ങുന്ന മാർഗംകൂടിയ കീഴ്ജാതിക്കാർക്ക് സിലോണിലും മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ ഭാഗങ്ങളിലും മിഷനറിമാരുടെ സഹായത്താൽ ഗുമസ്തപ്പണികൾ ലഭിച്ചു തുടങ്ങി. ജനസംഖ്യയിൽ 20 ശതമാനം ഉണ്ടായിരുന്ന നായർസമുദായത്തിനായിരുന്നു സർക്കാർജോലികളിൽ 60 ശതമാനവും. എന്നാൽ ഒരു ശതമാനത്തിൽ താഴെയുള്ള പരദേശബ്രാഹ്മണർ ബാക്കി 40 ശതമാനം ജോലികൾ, പ്രത്യേകിച്ചും ഉയർന്ന ശമ്പളവും പദവിയുമുള്ളവ, കൈയ്യടക്കിവച്ചിരുന്നു എന്നത് നായരിൽ ഈർഷ്യയുണ്ടാക്കി. 1891ലെ മലയാളിമെമ്മോറിയൽ അടിസ്‌ഥാനപരമായി ഒരു നായർ മെമ്മോറിയൽ തന്നെയായിരുന്നു. 1911 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം സർക്കാർ ഉദ്യോഗങ്ങളിൽ 41 % നായന്മാരും, 19% ബ്രാഹ്മണരും, 29 % ക്രിസ്ത്യാനികളും, ബാക്കി 11 % മറ്റ് ജാതിക്കാരും, ഈഴവർ പൂജ്യവുമാണ്.
പരദേശ ബ്രാഹ്മണരോട് അവകാശങ്ങൾക്കായി പൊരുതിയ നായരോട് ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും അതേ അവകാശങ്ങൾക്കായി പൊരുതി. റിപ്പൺ പ്രഭു നടപ്പിലാക്കിയ ആംഗ്ലോസാക്സൺ മാതൃകയിലുള്ള ജനപങ്കാളിത്തവും നായർ ബ്രാഹ്മണ കുത്തകയായിരുന്നു. രാജഭരണത്തിൻറെ അവസാനത്തോടെ നായർസമുദായം ഉദ്യോഗങ്ങളിൽ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കുകയും അത് ഏകദേശം ഇരുപതാംനൂറ്റാണ്ടിൻറെ ഒടുക്കംവരെ നിലനിർത്തുകയും ചെയ്തു എന്നു കാണാം. അതുവരെയുള്ള കേരളത്തിലെ വകുപ്പ് സെക്രെട്ടറിമാരുടെ ലിസ്റ്റ് പരിശോധിച്ചാൽ അത് ബോധ്യപ്പെടും. നായരല്ലെങ്കിൽ ചീഫ് സെക്രെട്ടറിയാകാൻ സാധിക്കില്ലെന്ന ഡി ബാബുപോൾ ഐ എ എസിൻറെ പരാമർശവും ചിന്തനീയമാണ്.
കണ്ണൂരിലെ പാട്യത്ത് ജനിച്ച വാഗ്ഭടാനന്ദനും ചിറ്റൂർ തത്തമംഗലത്തു ജനിച്ച സദാനന്ദസ്വാമികളും ഒക്കെയുണ്ടായിരുന്നെങ്കിലും നവോത്ഥാനവും മറ്റു ജനാധിപത്യപ്രക്രിയകളും തിരുകൊച്ചി കേന്ദ്രീകൃതമായിരുന്നു എന്നു കാണാം. ഒന്നുകിൽ തൊലി അല്ലെങ്കിൽ തല എന്ന സമാധാനസന്ദേശവുമായി വന്ന ടിപ്പുവിന്റെ കാലശേഷം ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്ന മലബാർ ദേശീയ സ്വാതന്ത്ര്യപ്രസ്‌ഥാനത്തിന് സമാന്തരമായിയാണ് ചലിച്ചുകൊണ്ടിരുന്നത്. വൻകിടഭൂവുടമകൾ തിരുവിതാംകൂറിൽ ഇരുപതാംനൂറ്റാണ്ടിനു മുൻപേ അപ്രത്യക്ഷ്യമായിരുന്നെങ്കിലും മലബാറിൽ സ്‌ഥിതി വേറിട്ടായിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിലും അയിത്തോച്ചാടനത്തിലും സാമൂതിരി എടുത്ത നിലപാടുകൾ വളരെ പിന്തിരിപ്പനായിരുന്നു എന്നുകാണാം. മാപ്പിളലഹളയുമൊക്കെ ഉൾപ്പെടുന്ന മലബാർചരിത്രം വിശദമായ എഴുത്തർഹിക്കുന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.
ബ്രിട്ടീഷുകാരുടെ വരവോടുകൂടി ആംഗ്ലിക്കൻ മിഷനറിമാരും തിരുവതാംകൂറിലേക്ക് ഒഴുകിത്തുടങ്ങി. മൃഗസമാനരായി കഴിഞ്ഞു പോന്നിരുന്ന കീഴാളർ നല്ലൊരു കസ്റ്റമർഗ്രൂപ് ആണെന്ന് മിഷനറിമാർ തിരിച്ചറിഞ്ഞു.
ജാതിശ്രേണിയിൽ നായർക്കൊപ്പമുള്ള ഒരു സ്‌ഥാനമാണ് സുറിയാനികൾക്ക് ഉണ്ടായിരുന്നത്. അവർണർ തൊട്ടശുദ്ധമാക്കിയ വസ്തുക്കളെ ശുദ്ധീകരിക്കാൻ ക്രിസ്ത്യാനികളെ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ പുരാതനക്രൈസ്തവരെ സവർണക്രിസ്ത്യാനികൾ എന്ന് തെറ്റായാണെങ്കിലും വിളിച്ചുപോന്നു. ശാസ്ത്രപ്രകാരം ആസ്തികർ അഥവാ വേദങ്ങളെ അംഗീകരിക്കുന്ന ഹൈന്ദവരിൽ മാത്രമാണ് വർണവ്യവസ്‌ഥ. വർണം ഉള്ളവൻ സവർണ്ണൻ. അവർണ്ണൻ എന്നാൽ അഹിന്ദു അല്ലെങ്കിൽ നാസ്തികൻ. ഏതായാലും ഈ നമ്പൂതിരിഫലിതം ആപ്തവാക്യമാക്കിയ സുറിയാനികൾ കീഴാളരിൽ നിന്ന് മതംമാറി വരുന്നവരെ തങ്ങളുടെ കൂടെക്കൂട്ടി നികൃഷ്ടരാകാൻ ഒരുക്കമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിൽ സെയിന്റ് ക്രിമിനൽ ഫ്രാൻസിസ് സേവ്യർ പരിവർത്തനം ചെയ്ത ലത്തീൻകത്തോലിക്കരേയും അതിനാൽ സുറിയാനികൾ അടുപ്പിച്ചിരുന്നില്ല. ബൈബിൾ പ്രകാരം എല്ലാ മനുഷ്യരും ഒരേ പോലെ ദൈവസൃഷ്ടിയല്ലേ എന്നൊക്കെ ചില കുഞ്ഞാടുകൾക്ക് സംശയം തോന്നിയിരുന്നെങ്കിലും അത് നിലവിൽ പള്ളിയിൽ ഉള്ളവർക്ക് മാത്രമെന്ന് വിശദീകരിച്ച് സമുദായനേതാക്കൾ മാതൃകയായി. അങ്ങനെ താത്ത്വികമായി ശരിയെന്നു തോന്നാമെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ സാധ്യമല്ലാത്ത വാദങ്ങൾക്കുള്ള മറുപടിയായി "അതങ്ങു പള്ളിയിൽപ്പോയി പറഞ്ഞാൽ മതി" എന്ന പ്രയോഗം ഖ്യാതി നേടി.
Pulayas of Travancore
ആംഗ്ലിക്കൻ മിഷനറിമാർ സ്‌ഥാപിച്ച സി എം എസ്, എൽ എം എസ് സഭകളുടെ പ്രവർത്തനഫലമായി ധാരാളം ഈഴവ ചാന്നാർ ദളിത് സമുദായാംഗങ്ങൾ ക്രൈസ്തവരായി. വഴി നടക്കാനോ, ഇഷ്ടമുള്ളത് ധരിക്കാനോ ഒന്നും കഴിയാതിരുന്ന കീഴ്ജാതിക്കാർക്ക് മതപരിവത്തനം മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള പാസ്സ്പോർട് ആയിരുന്നു. മുജ്ജന്മപാപത്തിൻറെ ഫലമായി ഈ ജന്മത്തിൽ നരകജീവിതം എന്ന് പറയുന്ന വൈദികമതവും പാടത്തു പണി പരലോകത്തു കൂലി എന്നു പഠിപ്പിക്കുന്ന സെമിറ്റിക് മതങ്ങളും തമ്മിൽ താത്ത്വികമായി വ്യത്യാസം ഒന്നും ഇല്ലായിരുന്നു എങ്കിലും ബ്രഹ്മാവിൻറെ പാദത്തിൽ നിന്നും ശൂദ്രർ ഉണ്ടായെന്നു പറയുന്നതിലും മെച്ചപ്പെട്ട ഒരു അസ്തിത്വം മനുഷ്യരെല്ലാം ആദം ഹവ്വ എന്നീ രണ്ടുപേരിൽ നിന്നും ഉത്ഭവിച്ചു എന്നു കേൾക്കുന്നതിലൂടെ കീഴാളർക്കുണ്ടായിക്കാണണം. പക്ഷേ ഈ ഒഴുക്ക് അധികകാലം തുടർന്നില്ല. സമൂഹത്തിൽ നായകരായി വിഹരിക്കുന്ന നായരും ശൂദ്രർ തന്നെയാണല്ലോ. മതം മാറിയാലും ജാതി മാറുന്നില്ല എന്ന വസ്തുത അവരെ നോക്കി പല്ലിളിച്ചു. കൂടുതൽ അറിവിനായി പൊയ്കയിൽഅപ്പച്ചൻറെ ജീവിതകഥ പഠിക്കാം.
അടിമത്തനിരോധനം, മാറ് മറയ്ക്കാൻ അവകാശം തുടങ്ങിയ നേട്ടങ്ങളുടെ പിതൃത്വം തീർച്ചയായും മിഷനറിമാർക്ക് അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസരംഗത്ത് അവരുടെ സംഭാവനകളും വിലമതിക്കാനാവാത്തത് തന്നെ. എങ്കിലും എൻറെതന്നെ ഒരു മുൻപോസ്റ്റിൽ നിന്നും ഉദ്ധരിക്കാം.
കൊളോണിയലിസത്തിന്റെ സാംസ്കാരികവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മിഷനറിമാർ ആയിരുന്നു എന്നുകാണാം. ഇവർ ഒരിക്കലും സാമൂഹ്യപരിഷ്കർത്താക്കളോ മനുഷ്യസ്നേഹികളോ ആയിരുന്നില്ല. മുഖ്യലക്ഷ്യം മതപരിവർത്തനം തന്നെയായിരുന്നു. ഡോ കെ എൻ ഗണേഷ് എഴുതുന്നു "അവരുടെ പാശ്ചാത്യവൽക്കരണ ക്രിസ്തീയവൽക്കരണ പ്രവർത്തനങ്ങൾക്ക് സാമൂഹികാചാരങ്ങൾ വിലങ്ങുതടിയായി വരുമ്പോൾ മാത്രം അവർ അതിനെ എതിർത്തിരുന്നു. 1859 ലെ മാറുമറയ്ക്കൽ സമരത്തിൽ മിഷനറിമാരുടെ നിലപാട് ഉദാഹരണമാണ്."
(കേരളത്തിന്റെ ഇന്നലെകൾ P 248)
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ജാതിചിന്ത വെടിഞ്ഞ്, ക്രിസ്തുമതം സ്വീകരിച്ച കീഴ്ജാതിക്കാരെ തങ്ങൾക്ക് സമരായി കരുതിയിരുന്നെങ്കിൽ ഇന്ന് കേരള ജനസംഖ്യയുടെ 70 ശതമാനവും ക്രൈസ്തവർ ആയേനെ. മാണിക്ക് മുഖ്യമന്ത്രിപദം വിധിച്ചിട്ടില്ല എന്നല്ലാതെ എന്താ പറയുക!
സദാനന്ദ സ്വാമികൾ
സെയിൽസ്മെൻ എപ്പോഴും തങ്ങളുടെ ഉത്പന്നത്തെ പുകഴ്ത്തിയും എതിരാളിയുടേതിനെ ഇകഴ്ത്തിയും അവതരിപ്പിക്കും. മിഷനറിമാരും വ്യത്യസ്തരല്ലായിരുന്നു. മതപ്രചരണത്തിൻറെ ഭാഗമായി ഹിന്ദുസമുദായങ്ങൾക്കെതിരെ അവർ ധാരാളം ആക്ഷേപങ്ങൾ ഉന്നയിച്ചു. നിലവിലുള്ള വ്യവസ്‌ഥയുടെ അടിവേര് ഇളകിത്തുടങ്ങിയെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായിത്തുടങ്ങി. വൈകുണ്ഠസ്വാമികൾ, അയ്യാസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, സദാനന്ദസ്വാമികൾ, തീർത്ഥപാദസ്വാമികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ എല്ലാ ജാതിക്കാരിലും അറിവിൻറെ വെളിച്ചം എത്തിത്തുടങ്ങി. കേരളത്തിൽ ഹിന്ദുമതം എന്ന പേരിൽ നടക്കുന്നത് നട്ടപ്രാന്താണെന്ന് അവർ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. 1892ൽ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ അതു സർട്ടിഫൈ ചെയ്തു കേരള സാമൂഹ്യവ്യവസ്‌ഥിതിയെ ഭാരതത്തിനുമുന്നിൽ തുറന്നുകാട്ടി.
വിഷയം നായർ സമുദായം ആയതിനാൽ അതിലേക്ക് തിരിച്ചുവരാം. ചട്ടമ്പി സ്വാമികൾ ക്രിസ്തുമതച്ഛേദനം എന്ന ഗ്രന്ഥത്തിലൂടെ മിഷനറിമാർക്കെതിരെ ആഞ്ഞടിച്ചെങ്കിലും സമുദായത്തിൽ സാരമായ പരിഷ്കരണങ്ങൾ ആവശ്യമെന്ന് നേതാക്കന്മാർക്കെങ്കിലും ബോധ്യമായി. മിക്ക നായന്മാർക്കും ചൂണ്ടിക്കാണിക്കാൻ ഒരു അച്ഛൻ ഇല്ല എന്നത് ചെറുപ്പക്കാരെ അസ്വസ്‌ഥരാക്കി. നായന്മാർക്ക് വിവാഹബന്ധമില്ലെന്നും, അവരുടെ അച്ഛൻ ആരാണെന്നു നിശ്ചയമില്ലെന്നും, അവർ വേശ്യാപുത്രന്മാരാണെന്നും, അവരുടെ സന്തതികൾക്ക് അച്ഛനിൽ നിന്ന് സംരക്ഷണാവകാശം ആഗ്രഹിക്കാൻതന്നെ അവകാശമില്ലെന്നും ഹൈക്കോടതിയിലെ ബ്രാഹ്മണജഡ്ജിമാരിൽ ചിലർ വിധിയെഴുതിയത് നായർ സമുദായത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.
വിവാഹസാധുത്വം, കാരണവന്മാരുടെ കുടുംബഭരണത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുത്തി മരുമക്കത്തായത്തിന് നിയമപരമായ ഒരു ഘടനയ്ക്കായി ശബ്ദമുയർന്നു. 1890ൽ സി ശങ്കരൻ നായർ മദ്രാസ് നിയമനിർമ്മാണസഭയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടക്കുന്ന നായർ സംബന്ധങ്ങൾ വിവാഹമായി രജിസ്റ്റർ ചെയ്യാൻ ഉതകുന്ന ഒരു ബിൽ അവതരിപ്പിച്ചു. 1896ൽ അത് നിയമമായെങ്കിലും സംബന്ധങ്ങൾ രജിസ്റ്റർ ചെയ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. 1897 ഒരു ബിൽ ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ പി താണുപിള്ള തിരുവിതാംകൂറിൽ അവതരിപ്പിച്ചെങ്കിലും പാരമ്പര്യവാദികളുടെ എതിർപ്പുകാരണം അതും തള്ളപ്പെട്ടു.
Sir C Shankaran Nair
1907ൽ വിഷയം വീണ്ടും ചൂടുപിടിക്കുകയും ഗവണ്മെന്റ്, കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മരുമക്കായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടുത്തവർഷംതന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മരുമക്കത്തായക്കാരായ മറ്റു സമുദായക്കാർ ഇതിനോട് വലിയ താല്പര്യം കാണിച്ചില്ല. തന്മൂലം അത് നായർ വിഷയം മാത്രമായി. സർക്കാർ ഊട്ടുപുരകൾ നിർത്തലാക്കിയ ഉല്പതിഷ്ണുവായ ദിവാൻ പി രാജഗോപാലാചാരി പരമാവധി ശ്രമിച്ചെങ്കിലും അന്ന് നിയമനിർമ്മാണസഭയിൽ അംഗങ്ങളായിരുന്ന നായർസമുദായാംഗംങ്ങൾ തായ്‌വഴി ഭാഗക്രമത്തെ കഠിനമായി എതിർത്തു. ഭേദഗതികൾ അംഗീകരിക്കുക വഴി വെള്ളംചേർക്കപ്പെട്ട ബില്ലിന് അംഗീകാരം നൽകിക്കൊണ്ട് ഒരു പരദേശബ്രാഹ്മണനായ രാജഗോപാലാചാരി നടത്തിയ പ്രസംഗത്തിൽ സഭയിലെ നായർപ്രമാണികൾ ചെയ്യുന്ന സമുദായദ്രോഹത്തെപ്പറ്റി വളരെ ഹൃദയസ്പർശിയായി പരാമർശിച്ചു. സ്വന്തം സമുദായത്തിന് പാരവെയ്ക്കാൻ എന്നും മുന്നിൽനിന്ന നായർസമുദായം അക്കാര്യത്തിലും വേറിട്ടനിലപാട് സ്വീകരിച്ചില്ല.
ഇതേ അസ്സംബ്ലിയിൽ സവർണജാഥയ്ക്ക് ശേഷം എല്ലാ കീഴ്ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യത്തിനായിയുള്ള ബിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്ത് വോട്ട് ചെയ്ത് തോൽപ്പിച്ചത് ഈഴവപ്രമാണികളായിരുന്നു എന്നതും ചിന്തനീയമാണ്. മറ്റെല്ലാ സമുദായങ്ങളിലുംപെട്ടവർ രണ്ടുഭാഗത്തും വോട്ട് ചെയ്‌തെങ്കിലും നായർ സമുദായഅംഗങ്ങൾ എല്ലാവരും തന്നെ സഞ്ചാരസ്വാതന്ത്ര്യത്തിനനുകൂലമായി വോട്ടുചെയ്തു.
മറ്റു സമുദായങ്ങളിൽ താലികെട്ടിയാൽ ഭർത്താവിനെ ലഭിക്കുമ്പോൾ നായർസ്ത്രീകളുടെ താലികെട്ടുകല്യാണം വളരെ പരിഹാസ്യം ആയ ഒന്നായിരുന്നു. കുടുംബത്തിൻറെ പ്രൗഢിക്കനുസരിച്ച് നമ്പൂതിരി, നാടുവാഴി, നാട്ടുപ്രമാണി ഇനി ഇവരൊന്നും ഒത്തില്ലെങ്കിൽ മുറച്ചെറുക്കനെക്കൊണ്ട് പെൺകുട്ടിയെ ഋതുമതിയാകുന്നതിനു മുൻപേ താലികെട്ടിച്ച് നാലുദിവസം ആഘോഷിക്കുന്ന ചടങ്ങായിരുന്നു താലികെട്ട് കല്യാണം. ആഘോഷം കഴിഞ്ഞ് വരൻ വധുവിന് സലാം പറഞ്ഞു പിരിയും. പിന്നെ അവർ തമ്മിൽ ഒരു ബന്ധവും ഇല്ല. പെൺകുട്ടിയുടെ പേരിൽ 'അമ്മ' എന്ന വാൽ ചേർക്കപ്പെടുന്നു. തിരണ്ടുകുളി, പുളികുടി, താലികെട്ട്, ചാവടിയന്തിരം എന്നീ അർത്ഥശൂന്യമായ ദുർവ്യയങ്ങൾ നടത്തി നായർ തറവാടുകൾ മുടിഞ്ഞു.
1860 കളിൽ മാധവറാവു നടപ്പിലാക്കിയ ഭൂപരിഷ്കരണങ്ങൾ കുടിയാന്മാരെ ഭൂമിയിൽ സ്വതന്ത്രാവകാശമുള്ള ഭൂവുടമകളാക്കി. നായർ ക്രിസ്ത്യൻ ഈഴവ ജാതിക്കാർക്കാണ് ഈ പരിഷ്‌കാരം ഏറെ ഗുണം ചെയ്തതെങ്കിലും മേൽപറഞ്ഞ ധൂർത്തുകൾ പോരാഞ്ഞ് പടയണി, കുതിരകെട്ട്, ഗരുഡൻ തുടങ്ങിയ ഉത്സവപേക്കൂത്തുകൾക്കും പണം കണ്ടെത്തേണ്ടിവന്നത് നായർഭൂമികൾ അന്യാധീനപ്പെടുന്നതിനു കാരണമായി. വിദ്യാഭ്യാസത്തിനായും കേസുകൾക്കായും പണം വേണ്ടിവന്നു. വസ്തു വിൽക്കലായി ഏറ്റവും എളുപ്പവഴി. കേസുകെട്ട്, താലികെട്ട്, വെടിക്കെട്ട്, കുതിരകെട്ട് എന്നീ നാലുകെട്ടുകൾ കാരണം നായരുടെ ഭവനമായ നാലുകെട്ടുകൾ തകർന്നുവീഴുന്നു എന്ന് മന്നത്തു പത്മനാഭൻ ആ കാലഘട്ടത്തെപ്പറ്റി എഴുതി. നായർസമുദായത്തിൽനിന്ന് ഈഴവരിലേക്കും ക്രിസ്ത്യാനികളിലേക്കും വൻതോതിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ കണക്കുകൾ മരുമക്കത്തായകമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ചങ്ങനാശ്ശേരി പരമേശ്വരപിള്ള
"ഓരോ നായർഭവനവും കൃഷ്ണപക്ഷചന്ദ്രിക പോലെ ദിവസംതോറും ക്ഷയിച്ചുകൊണ്ടിരുന്നു. അന്ധവിശ്വാസവും അനാചാരവും ആഡംബരഭ്രമവും അടിയന്തിരബഹുലതയും കാലത്തിനു പറ്റാത്ത മരുമക്കത്തായവും കൊണ്ട് പ്രഭാവമുള്ള മിക്ക തറവാടുകളും 'നാഥനും നമ്പിയു' മില്ലാതെ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണം ചെയ്യുന്ന വസ്തുത, അധികമാരും ഗ്രഹിച്ചുതന്നെയില്ല." - മന്നത്തു പത്മനാഭൻ - എൻറെ ജീവിതസ്മരണകൾ
അദ്ദേഹം തുടർന്നെഴുതുന്നു "കല്യാണം എന്നു കേട്ടാൽ സ്ത്രീപുരുഷന്മാരെ ഭാര്യാഭർത്താക്കന്മാരാക്കുന്ന ഒരടിയന്തിരമെന്നാണല്ലോ സാധാരണ മനസ്സിലാക്കുന്നത്... ഒരു നമ്പൂതിരി ഒരു അന്തർജ്ജനത്തെയോ ഒരു പുലയൻ പുലയിയെയോ കല്യാണം കഴിച്ചു എന്നു കേട്ടാൽ പുരുഷന് ഒരു ഭാര്യയും സ്ത്രീക്ക് ഒരു ഭർത്താവുമുണ്ടായി എന്നാണ് നാം മനസ്സിലാക്കുന്നത്. ക്രിസ്ത്യാനിക്കും, മുസൽമാനും, യൂറോപ്യനും, അമേരിക്കനും ഇതിൽ മാറ്റമില്ല. എന്നാൽ നായരുടെ വീട്ടിൽ ഒരു കല്യാണം നടന്നു എന്നു കേട്ടാൽ സ്ത്രീക്ക് ഒരു ഭർത്താവും പുരുഷന് ഒരു ഭാര്യയും ഉണ്ടായില്ലെന്നാണ് നാം ധരിക്കേണ്ടത്...... ഈ അവമാനകരമായ നില പരസ്യപ്പെടുത്തുന്നതിനുവേണ്ടി ഓരോ കുടുംബവും ചിലവാക്കുന്ന സംഖ്യക്ക് കണക്കില്ല. നെടുംപുരയും വിതാനവും കൊട്ടും കുഴലും ഘോഷയാത്രയും നാലു ദിവസത്തെ സദ്യയും തുള്ളലും ആട്ടവും ഉൾപ്പെടെയുള്ള ആ മഹാ 'മേള' കഴിയുമ്പോൾ തറവാടിനു താങ്ങാൻ വയ്യാത്ത ഒരു ഋണഭാരം അതിൻറെ കഴുത്തിൽ തൂങ്ങുന്നതായി കാണാം. തെരണ്ടുകുളിയെപ്പറ്റി എഴുതാൻ എനിക്ക് ലജ്ജ തോന്നുന്നു. അതു പുരുഷന്മാർ അറിയേണ്ടതോ പരസ്യപ്പെടുത്തേണ്ടതോ ആയ ഒരു കാര്യമല്ല. യൗവ്വനയുക്തയായ സ്ത്രീയെ 'ഋതുശാന്തി' യുടെ പേരിൽ കൊട്ടും കുഴലുമായി ഘോഷയാത്ര നടത്തുന്ന ഏർപ്പാടും നമ്മുടെ തറവാടുകളെ കുറെയൊക്കെ ശോഷിപ്പിച്ചിട്ടുണ്ട്. ഋതുവാകുന്നതിനുമുൻപ് താലികെട്ടുകല്യാണം നടത്തിയില്ലെങ്കിൽ പോരായ്മയും പാപവുമാണെന്നുള്ള വിശ്വാസവും സമുദായത്തിനുണ്ടായിരുന്നു. ഈ വിശ്വാസാചാരാദികളെ മാറ്റി താലികെട്ട് മുതലായ അടിയന്തിരങ്ങളെ നിറുത്തൽ ചെയ്ത്, സ്ത്രീക്ക് പ്രായമാകുമ്പോൾ ദാമ്പത്യബന്ധച്ചടങ്ങായി നടത്താറുള്ള സംബന്ധം മാത്രം മതിയെന്ന് സമുദായത്തെക്കൊണ്ടു വിശ്വസിപ്പിക്കാനും നടപ്പിൽ വരുത്താനും വളരെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്."
സി കൃഷ്ണപിള്ള
സി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കേരളീയ നായർ സമാജം സ്‌ഥാപിക്കപ്പെടുകയും സി വി രാമൻപിള്ള, മള്ളൂർ ഗോവിന്ദപ്പിള്ള തുടങ്ങിയ നേതാക്കൾ പരിഷ്കരണവാദികളായി രംഗത്തുവന്നു. അവരുടെ ശ്രമഫലമായി പരദേശബ്രാഹ്മണർ ചാർത്തിക്കൊടുത്ത മലയാളശൂദ്രൻ എന്ന പേര് മാറി നായർ എന്ന പദം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. കൈനിക്കര ഗോപാലപിള്ള 'നായർ' എന്ന പേരിൽ ഒരു മാസികയും സുഭാഷിണി എന്ന പത്രവും തുടങ്ങി. കൊച്ചിയിലും നായർ സംഘടനയുണ്ടായെങ്കിലും മന്നത്തുപത്മനാഭൻറെ നേതൃത്വത്തിൽ സ്‌ഥാപിതമായ നായർ സർവീസ് സൊസൈറ്റി ആണ് നായർ സമുദായത്തിൻറെ പുനരുദ്ധാരണത്തിന് ഹേതുവായത് എന്നു കാണാം. കർമ്മയോഗിയായിരുന്ന മന്നം ജനറൽസെക്രട്ടറി ആയും കേരളഗാന്ധി കെ കേളപ്പൻ പ്രസിഡന്റും ആയി 14 പേർ ചേർന്ന് പെരുന്നയിൽ സ്‌ഥാപിച്ച നായർ ഭൃത്യജനസംഘം ക്രൈസ്തവസഭകളുടെ ഇടവക മാതൃകയിൽ കരയോഗ യൂണിറ്റുകൾ കേരളക്കാരെയാകെ സ്‌ഥാപിച്ച് നായർ സമുദായത്തെ ഒരു പരിധി വരെ സംഘടിതരാക്കി. മാർത്താണ്ഡവർമ്മക്കു ശേഷം തിരുവതാംകൂർ എന്ന പോലെ മന്നത്തിനു ശേഷം എൻ എസ് എസ്സും വളർച്ച മതിയാക്കി. ഭരത്ചന്ദ്രൻ ഐ പി എസ് അലങ്കോലമാക്കാൻ ശ്രമിച്ച എൻ എസ് എസ് ബജറ്റ് സമ്മേളനം 100 കോടി രൂപയുടെ കാര്യമായിരുന്നെങ്കിൽ ഇരുപതിന് മേൽ ഇടവകകൾ ഉള്ള സി എസ് ഐ ചർച്ചിന്റെ ഒരിടവകയായ ദക്ഷിണമഹായിടവക 186 കോടിയുടെ ബജറ്റാണ് ഭരത്ചന്ദ്രൻ ഷോയ്ക്കു കഷ്ടിച്ച് ഒരു വർഷം മുൻപ് (2015 August) പാസ്സാക്കിയത്.
മള്ളൂർ ഗോവിന്ദപ്പിള്ള
എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ ഉള്ളവരെ തന്നെ പലപല തട്ടിലാക്കി പരസ്പരവിലക്കുകൾ ഉണ്ടാക്കിയതെങ്ങനെ എന്ന് എൻറെ മുൻ പോസ്റ്റ് ആയ "നമ്പൂരിച്ചന്റെ ക്രൂരകൃത്യങ്ങളി"ൽ വിവരിച്ചിട്ടുണ്ട്. എന്തിനും ഏതിനും നമ്പൂതിരിയെ മാതൃകയാക്കാൻ ശ്രമിച്ചിരുന്ന നായരും അതുതന്നെ ചെയ്തു. പതിനാറോളം അവാന്തരവിഭാഗങ്ങൾ ആയി തിരിഞ്ഞ് നായന്മാർ പരസ്പരം പോരടിച്ചു പോന്നു. വലിയ പണ്ഡിതന്മാരും സാംസ്കാരികനായകന്മാരും ഒക്കെ തന്നെ മാമൂലുകളിലേക്ക് വരുമ്പോൾ തനി യാഥാസ്‌ഥിതികരായി തന്നെ വർത്തിച്ചു.
സി വി രാമൻപിള്ള
1913ൽ കേരളീയ നായർസമാജത്തിൻറെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത സഭാംഗങ്ങൾക്കായി അടുത്തുള്ള ശുദ്ധഹൃദയനായ മാരാൻ വളരെ പണം ചെലവുചെയ്ത് ചതുർവിധവിഭവങ്ങളോടുകൂടിയ ഒരു സദ്യയൊരുക്കി. ഒരൊറ്റ പ്രതിനിധിയെങ്കിലും മാരാൻറെ ക്ഷണം സ്വീകരിച്ച് വിരുന്നിൽ പങ്കുകൊള്ളുകയുണ്ടായില്ല.
കുട്ടിക്കൃഷ്ണമാരാർ വള്ളത്തോളിൻറെ വീട്ടിൽ നിന്ന് തൊട്ടുണ്ണില്ല. അത് അശുദ്ധിയാണ്. അദ്ദേഹം ഭക്ഷണത്തിന് മുല്ലമംഗലം മനയിലെത്തും. അവിടെ ഇല്ലത്തുള്ളവരുടെ ഭക്ഷണം കഴിഞ്ഞ് പുറത്തു വിളമ്പുന്ന ഭക്ഷണം കഴിക്കാൻ ഒരു വല്ലായ്മയും ഉണ്ടാവില്ല. ഇരിക്കാൻ പത്രക്കടലാസ് മാത്രമേ ഉണ്ടാവൂ. മാരാർക്ക് നമ്പൂതിരി ആവണപ്പലക കൊടുക്കില്ല. (പി ഭാസ്കരനുണ്ണി- പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം)
കൊച്ചിയിൽ തരക്കേടില്ലാത്ത ഒരു നായർസമാജം ഉണ്ടായിരുന്നത് എൻ എസ് എസിൽ ലയിച്ചു. ശങ്കുണ്ണിമേനോൻറെ സഹായം അവർക്കു ലഭിച്ചിരുന്നു. നഗരമധ്യത്തിലെ തോട്ടയ്ക്കാട്ട് ദിവാൻ മെമ്മോറിയൽ ഹാൾ അഥവാ ടി ഡി എം ഹാൾ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു. സി ശങ്കരൻനായരുടെ കുടുംബത്തുനിന്നും കയ്യയച്ചു സംഭാവന ലഭിച്ചുവെങ്കിലും പൊതുവെ മലബാറുകാർ സമുദായപ്രവർത്തങ്ങളിൽ വിമുഖരായിരുന്നു. ചങ്ങനാശ്ശേരിപരമേശ്വരൻപിള്ള പ്രസിഡന്റ് ആയിരിക്കെ എൻ എസ് എസിൻറെ ശ്രമഫലമായി 1925 നായർ റെഗുലേഷൻ നായർ സമുദായം ഇന്ന് മിക്കവാറും പിന്തുടർന്നു പോരുന്ന സമ്പ്രദായങ്ങൾക്കനുസൃതമായി നിലവിൽ വന്നു.
അയിത്തോച്ചാടനം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം, വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങൾ തുടങ്ങിയവയിൽ എടുത്ത പുരോഗമനനിലപാടുകളും കീഴാളരുടെ അവകാശങ്ങൾക്കായി നടത്തിയ സവർണജാഥയും ഒക്കെ എൻ എസ് എസ്സിനെ എസ് എൻ ഡി പിയുമായി അടുപ്പിച്ചെങ്കിലും ടി കെ മാധവൻറെ മരണത്തോടെ ആ ബന്ധം അവസാനിച്ചു. സി വി കുഞ്ഞിരാമൻ, സി കേശവൻ തുടങ്ങിയ ഈഴവനേതാക്കൾ ഒരു ഈഴവ മുസ്ലിം ക്രിസ്ത്യൻ കൂട്ടായ്‌മ ഉണ്ടാക്കുകയും ഭരണത്തിൽ ന്യായമായ പ്രതിനിധ്യത്തിനു വേണ്ടി നിവർത്തനപ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു.
1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗ, കലാസാഹിത്യസാംസ്കാരിക രംഗങ്ങളിൽ മേധാവിത്വം പുലർത്തിയിരുന്നത് നായർ സമുദായം തന്നെയായിരുന്നു. എന്നാൽ കേളപ്പനും ചങ്ങനാശ്ശേരിക്കും മന്നത്തിനും ശേഷം മേൽപറഞ്ഞ മണ്ഡലങ്ങളിൽ നിന്ന് പ്രശസ്തരും കഴിവുള്ളവരും ആയവർ ആരുംതന്നെ സമുദായസേവനത്തിലേക്ക് വന്നില്ല. അതിൽ തന്നെ കേളപ്പനും എം പി മന്മഥനും വളരെ കുറച്ചുകാലം മാത്രമേ എൻ എസ് എസിൽ പ്രവർത്തിച്ചുള്ളൂ. എസ് എൻ ഡി പി യിലും സ്‌ഥിതി വ്യത്യസ്തമായിരുന്നില്ല. ആർ ശങ്കറിന് ശേഷം രാഷ്ട്രീയം സമുദായം എന്നീ രണ്ടു വള്ളങ്ങളിൽ ഒരേസമയം കാലുവയ്ക്കാൻ ആരും തയ്യാറായില്ല. കോൺഗ്രസിന്റെ ഒരേയൊരു മലയാളി പ്രസിഡന്റ് സർ സി ശങ്കരൻനായർ ആയിരുന്നല്ലോ. കേരളമാർക്സ് കെ ദാമോദരൻ, കേരളചെഗുവേര പി കൃഷ്ണപിള്ള, എൻ സി ശേഖർ എന്നീ മൂന്ന് നായന്മാരും ഇ.എം.എസ് നമ്പൂതിരിപ്പാടും ചേർന്ന് സ്‌ഥാപിച്ച കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ മിക്കവരും നായർ സമുദായാംഗങ്ങൾ ആയിരുന്നു. വലതു ഭാഗത്തും പട്ടം താണുപിള്ള, പറവൂർ നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങി ധാരാളം നേതാക്കൾ ഉണ്ടായിരുന്നു. 1995ൽ കരുണാകരൻ രാജിവെക്കുന്നതു വരെ രാഷ്ട്രീയരംഗത്ത് നായർ സ്വാധീനം തുടർന്നു.
സാഹിത്യരംഗം 80കൾ വരെയെങ്കിലും നായന്മാർ മൃഗീയഭൂരിപക്ഷം പുലർത്തിയ ഒരു മേഖലയായിരുന്നു. അഞ്ച് മലയാളി ജ്ഞാനപീഠ ജേതാക്കളിൽ നാലു പേരെങ്കിലും നായന്മാർ ആണ് . എസ് കെ പൊറ്റെക്കാടിൻറെ പേരിൽ ജാതിവാൽ ഇല്ലാത്തതിനാൽ അദ്ദേഹത്തെയാണ് ഒഴിവാക്കിയത്. നായർ എന്ന വാലില്ലെങ്കിൽ കേരളസാഹിത്യരംഗത്ത് പിടിച്ചു നിൽക്കാൻ പാടാണെന്ന് പുനത്തിൽ ഒരിക്കൽ പറഞ്ഞിരുന്നു. ആദ്യകാല ആകാശവാണിയിൽ ഗോപിനാഥൻ നായർ, നാഗവള്ളി ആർ എസ് കുറുപ്പ്, വീരരാഘവൻ നായർ തുടങ്ങിയവരുടെ നായരിസത്തെപ്പറ്റി പകുതി കളിയായും പകുതി കാര്യമായും ജഗതി എൻ കെ ആചാരി എഴുതിയിട്ടുണ്ട്. സിനിമയിലെ നായകന്മാർ ന്യൂ ജനറേഷൻ വരുന്നത് വരെ ഭൂരിപക്ഷവും ജനസംഖ്യയിൽ 20 ശതമാനത്തിൽ താഴെയുള്ള നായന്മാരായിരുന്നു. സിനിമയിലെ ജാതിയെപ്പറ്റി ധാരാളം ചർച്ചകൾ നടന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.
എന്നാൽ 1860 മുതൽ ഒരു സാമ്പത്തികശക്തി എന്ന നിലയിൽ നായർസമുദായം താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. 1930കൾ വരെ തറവാടിൻറെ ഡംഭ് കാണിക്കാനുള്ള ധൂർത്തുകളും ഭാഗത്തിനായുള്ള കേസുകളുമായിരുന്നെങ്കിൽ അതിനുശേഷമുള്ള കാലങ്ങളിൽ സമൂഹത്തിൽ വന്ന വ്യാവസായികമാറ്റങ്ങളിൽ ഫലപ്രദമായി ഇടപെടാതിരുന്നതാണ് അതിന് കാരണം. ബ്രിട്ടീഷുകാർ സ്‌ഥാപിച്ച എസ്റ്റേറ്റുകളും പ്ലാന്റേഷനുകളും ഫാക്ടറികളുടെയും പ്രയോജനം പ്രധാനമായും ക്രൈസ്തവർക്കാണുണ്ടായത്. അതിൻറെ മാതൃകയിൽ കഠിനാധ്വാനികളായ ക്രൈസ്തവർ ധാരാളം സർക്കാർഭൂമി കൃഷിയോഗ്യമാക്കി ധനികരായി. കയറുല്പന്നങ്ങൾക്കുള്ള ആവശ്യം വർധിച്ചത് ഈഴവർക്കും പ്രയോജനം ചെയ്തു. നായരാകട്ടെ ഉണ്ടായിരുന്ന നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളിലും പുലയരെ പണിയെടുപ്പിച്ച് അലസജീവിതം നയിച്ചു. ബ്രാഹ്മണ്യം നിലംപൊത്തിയപ്പോൾ കീഴാളരുടെ പ്രധാനചൂഷകർ ക്രൈസ്തവരായി മാറി. അയ്യൻകാളി പോരടിച്ചുനേടിയ കൃഷിഭൂമികൾ നല്ലൊരുപങ്കും ക്രൈസ്തവർ ഉദ്യോഗസ്ഥ പിന്തുണയോടെ കൈക്കലാക്കി. കേരളകോൺഗ്രസ് എന്ന പേരിൽ അറിയപ്പെട്ട കാട്ടുകള്ളന്മാരുടെ കൂട്ടായ്മവഴി രാഷ്ട്രീയമായും അവർ ശക്തിപ്രാപിച്ചു.
Ayyankali
സാമ്പത്തികമായി ഇന്ന് കേരളത്തിൽ സുറിയാനിക്രിസ്ത്യാനിക്കും സി എസ് ഐ ക്രിസ്ത്യാനിക്കും മുസ്ലീമിനും ഒരു പക്ഷേ ഈഴവനും താഴെയാണ് നായർ. ജനാധിപത്യത്തിൽ വോട്ടുബാങ്കിനും പണത്തിനുമാണ് പ്രാധാന്യം. രണ്ടിലും നായർസമുദായം ബഹുദൂരം പിന്നിലാണ്. സമുദായത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തരായ പ്രബുദ്ധർ ആരുംതന്നെ സമുദായത്തിൻറെ സങ്കുചിതവലയത്തിൽ നിൽക്കാൻ താത്പര്യപ്പെടുന്നില്ല.
ക്രൈസ്തവർ മലമ്പ്രദേശങ്ങളിൽ കുടിയേറി എസ്റ്റേറ്റുകളും പ്ലാന്റേഷനുകളും ഉണ്ടാക്കിയും, വ്യാപാരവ്യവസായ സ്‌ഥാപനങ്ങൾ നടത്തിയും, വിദേശരാജ്യങ്ങളിൽ കുടിയേറിയും സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ആരോഗ്യരംഗത്ത് വിദേശരാജ്യങ്ങളിൽ പണിയെടുത്ത് കുടുംബങ്ങളെ കരകയറ്റിയപ്പോൾ അതിനെ സാരിവിസയെന്നും പട്ടിവിസയെന്നുമൊക്ക പരിഹസിച്ചിരുന്ന നായർപ്രധാനികളായ ഹിന്ദു സമൂഹം ഇന്ന് കമ്മ്യുണിസ്റ്റുകാരെ പോലെ ചരിത്രപരമായ വിഡ്ഢിത്തം തിരിച്ചറിഞ്ഞ് അതേ സാരിവിസകൾക്കായി ഓടുന്ന കാഴ്ച്ച കാണാം. ഒരു 25 കൊല്ലം വൈകിയെന്നു മാത്രം. പ്രധാന ഇനമായ ബാർ വ്യവസായത്തിന് ആദർശ ചേകവർ സുധീരൻജി പാരവെച്ചെങ്കിലും വ്യവസായവാണിജ്യ രംഗങ്ങളിൽ ഈഴവസമുദായം ശക്തിപ്രാപിച്ചുവരുന്നു. ഗൾഫ് പണത്തിൽ ദാസ് ക്യാപിറ്റൽ കണ്ടെത്തി മുസ്‌ലിംസമുദായം ശക്തമായി മാറി.
ഈഴവൻറെയും മുസ്ലീമിന്റെയും ഉയർച്ച ഏറെ ഈർഷ്യയുണ്ടാക്കുന്നത് തച്ചിൽ മാത്തുതരകൻ സ്വപ്നംകണ്ട് ഇന്ന് മനോരമ നെഞ്ചിലേറ്റുന്ന സുറിയാനി ക്രൈസ്തവ കൂട്ടായ്മയ്ക്കാണ് (ഒരു 12 അടി അകലെയായി സി എസ് ഐയും 24 അടിയിൽ ലത്തീനും കൂടെക്കൂടാം) . അതിനായി പഴയ ചാവേർ വേഷം ഏറ്റെടുക്കാൻ നായർ സദാസന്നദ്ധരുമാണ്. എൻ എസ് എസിന്റെ തുടക്കത്തിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ തുടങ്ങാനും എസ്റ്റേറ്റുകൾ ആരംഭിക്കാനും ഒക്കെയുള്ള ശ്രമങ്ങൾക്ക് ഏറ്റവും തടസ്സമുണ്ടാക്കിയത് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭകൾ ആയിരുന്നു എന്ന് മന്നത്തിന്റെ ആത്മകഥയിൽ കാണാം. എങ്കിലും സുകുമാരൻനായർക്ക് മാണിയും കുര്യനുമാണ് പ്രിയമിത്രങ്ങൾ.
Two kinds of justice for Mani, Babu: P J Kurien
1962 മുതൽ മൂന്ന് തവണ ലീഗിൻറെ സിറ്റിംഗ് സീറ്റായിരുന്നു കോഴിക്കോട് ലോക്‌സഭാ മണ്ഡലം. 89ൽ അവർക്ക് സീറ്റിൽ ന്യായമായ ഒരു അവകാശവാദം ഉണ്ടായിരുന്നു. കോൺഗ്രസ് സ്‌ഥാനാർത്ഥിയായി കരുണാകരന്റെ പുത്രനാണെന്നറിഞ്ഞ് അവർ പിൻവാങ്ങുകയും മുരളി വൻഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ ലീഗിൻറെ അഞ്ചാംമന്ത്രിസ്‌ഥാന വിവാദമുണ്ടായപ്പോൾ ഇതേ മുരളി ആക്രമണത്തിന് നേതൃത്വം നൽകി ആർക്കോ വേണ്ടി വാളെടുക്കുക എന്ന നായർ പാരമ്പര്യം കാത്തുസൂക്ഷിച്ചു. മുന്നണിയിൽ മൂന്നാമനാകുന്ന മലയോര കോൺഗ്രസിന്റെ ചാവേറായി കേരളരാഷ്ട്രീയത്തിലെ ഭീഷ്മരുടെ പുത്രൻ അരങ്ങു തകർത്തു. സ്വന്തം അച്ഛനെ വീഴ്ത്തിയത് മുന്നണിയിലെ ക്രൈസ്തവകൂട്ടായ്മയാണെന്ന് അറിയാത്ത ആശാന് ഇന്ന് നിയമസഭ കാണണമെങ്കിൽ നായർ ഭൂരിപക്ഷമണ്ഡലമായ വട്ടിയൂർക്കാവിൽ നിൽക്കണം. അല്ലെങ്കിൽ സഭയുടെ കുഞ്ഞാടുകൾക്കിടയിൽ നിന്നു മത്സരിച്ച സഹോദരിയുടെ ഗതിയാകും. 2011ലെ സംസ്‌ഥാന അസംബ്ലി ഇലക്ഷന് മുന്നേ സഖാവ് വി എസ് പറഞ്ഞു തങ്ങൾക്കെതിരെ ഉമ്മൻ-മാണി-കുഞ്ഞാലി കൂട്ടുകെട്ടാണെന്ന്. തികച്ചും വർഗീയമായ പ്രസ്താവനയെന്ന് ആക്രോശിച്ചു കൊണ്ട് ചാവേറായി തിരുവഞ്ചൂർ രംഗത്തെത്തി. മനോരമ പൂട്ടിക്കുകയും കമ്മ്യുണിസ്റ് പാർട്ടിയെ നിരോധിക്കുകയും, ക്ഷേത്രപ്രവേശനവിളംബരം വഴി മതപരിവർത്തനവ്യവസായത്തിന്റെ നട്ടെല്ലൊടിക്കുകയും ചെയ്ത തമിഴ് ബ്രാഹ്മണനായിരുന്ന സി പി രാമസ്വാമിഅയ്യരെ വെട്ടിയോടിച്ചത് കെ സി എസ് മണിഅയ്യർ ആണെന്നതോർക്കുമ്പോൾ മേല്പറഞ്ഞതിൽ ലജ്ജ തോന്നേണ്ട കാര്യമില്ല. തങ്ങളിൽ പൊട്ടന്മാരില്ലെന്ന് ഊറ്റം കൊള്ളുന്ന പട്ടരെ പൊട്ടനാക്കാമെങ്കിൽ പിന്നെ നായർക്കെന്തിന് നാണക്കേട്?
CP Ramaswamy Iyer
നവഗ്രഹങ്ങളുടെ തടവറയിലാണ് ബഹുഭൂരിപക്ഷം നായർ കുടുംബങ്ങളും. ISRO ക്ക് മൂന്ന് മലയാളി ചെയർമാൻമാർ ഉണ്ടായിട്ടുണ്ട് മൂവരും നായന്മാർ തന്നെ. മംഗൾയാൻ ചെന്ന് ചർച്ചകൾ നടത്തിയിട്ടും നായർ കുടുംബങ്ങളിലെ വിവാഹം മുടക്കുന്നതിൽ നിന്ന് ചൊവ്വ പിൻവാങ്ങുന്ന ലക്ഷണം കാണുന്നില്ല. മന്നത്തു പത്മനാഭന്റെ കാലത്ത് എസ്റ്റേറ്റുകളും, വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഒക്കെ ആയിരുന്നു സമുദായത്തിന് താത്പര്യമെങ്കിൽ ഇന്ന് ദേവസ്വം ബോർഡിലേക്ക് സ്വർണ തുലാഭാരം നടത്തിയും വിലപിടിച്ച കാണിക്ക സമർപ്പിച്ചും പൂരംനടത്തിയും കോടികൾ എല്ലാ വർഷവും പാഴാക്കുന്നു. എല്ലാം ദേശരക്ഷയ്കാണെന്നോർക്കുമ്പോളാണ് ഒരു ആശ്വാസം.
ആന എഴുന്നള്ളിപ്പ്, ധ്വജ പ്രതിഷ്ഠ, പുനരുദ്ധാരണം, വാസ്തു, ദേവപ്രശ്നം, കലശം, സപ്താഹം, ഗീതാ പ്രഭാഷണം, പടയണി, കുതിര, ഗരുഡൻ, തെയ്യം, പൊങ്കാല, വെടിക്കെട്ട്, സ്വർണം പൂശൽ, ഹോമം, യാഗം തുടങ്ങിയവയാണ് നായന്മാരുടെ ഇഷ്ടവിനോദങ്ങൾ.
ഏതാനും വർഷങ്ങൾക്ക് മുൻപ് ലതാമങ്കേഷ്കറിൻറെ ജന്മനാടായ മങ്കേഷിയിലെ ക്ഷേത്രത്തിൽ പോയപ്പോൾ പോർട്ടുഗീസ് ആക്രമകാരികളെ പേടിച്ച് വിഗ്രഹവും ആയി പൂജാരികളും ഭക്തരും രക്ഷപെട്ട കഥ കേട്ടിരുന്നു. ഇത്തരം കഥകൾ ഇന്ത്യയിൽ ധാരാളം ക്ഷേത്രങ്ങളിൽ കേൾക്കാം. ധനികരായ ഭക്തർ ഫെറാരി, ലംബോർഗിനി തുടങ്ങിയ സ്പോർട്സ് കാറുകൾ ക്ഷേത്രനടയ്ക്ക് വെച്ചിരുന്നെങ്കിൽ ഭാവിയിൽ ഉണ്ടാകാവുന്ന അത്തരം പാലായനങ്ങൾക്ക് ഉപകാരപ്രദമായേനെ.
ജാതിയെന്നത് തുടച്ചു മാറ്റാനാകാത്ത ഒരു മുദ്രയാണ്. എന്നാൽ ജാതിയുടെ ബാനറിൽ ഒരു സ്‌ഥാപനം നടത്തുമ്പോൾ സർക്കാർ അതിനെ ഒരു ഹിന്ദു അഥവാ ഭൂരിപക്ഷ സമുദായസ്‌ഥാപനമായി കണക്കാക്കി ന്യൂനപക്ഷസ്‌ഥാപനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്നു. എന്നാൽ ഹിന്ദു ഐക്യം സംസാരിച്ചാലോ ഇടതരും ഇസ്ലാമിസ്റ്റുകളും ആദ്യം പറയുന്നത് ജാതി ആയിരിക്കും. ഇങ്ങനെയുള്ള ഒരു ഇരുതല വാളാണ് സെമിറ്റിക് മതലോബിയും അവരുടെ അജണ്ട അറിഞ്ഞോ അറിയാതെയോ നടപ്പിലാക്കുന്ന ഇടതരും പ്രയോഗിച്ചുപോരുന്നത്. നൂറ്റാണ്ടുകളോളം ബ്രാഹ്മണ്യം പഠിപ്പിച്ച ഭോഷ്ക് വിശ്വസിച്ച് തങ്ങൾ പീഢിപ്പിച്ച പുലയ പറയ ആദിയായ പഴയ അടിമവിഭാഗക്കാരെ സമൂഹത്തിലെ മേൽത്തട്ടിലേക്ക് ഉയർത്തേണ്ട ധാർമിക ചുമതല നായർ സമുദായത്തിനുണ്ട്. അൻപേ ശിവം എന്നാണ് ദ്രാവിഡ സംസ്കാരം പഠിപ്പിക്കുന്നത്. പരമ്പരാഗതമായി കോൺഗ്രസ് പക്ഷത്തു നിന്നുപോന്ന നായർ ഇന്ന് ഹിന്ദു ഐക്യം എന്ന മന്ത്രവുമായി ബി ജെ പിയിൽ അഭയം തേടിയിരിക്കുകയാണ്. നൂറ്റാണ്ടുകളോളം സർക്കാർജോലികളിലും ഭൂവുടമസ്‌ഥതയിലും നൂറു ശതമാനം സംവരണം ഉണ്ടായിരുന്ന സവർണർ, മൃഗങ്ങളേക്കാൾ കഷ്ടമായി ജീവിച്ചുപോന്ന അടിമകളായിരുന്ന ഒരു വിഭാഗത്തിന് ഏതാനും പതിറ്റാണ്ടുകളായി കിട്ടിപ്പോരുന്ന സംവരണത്തോട് കാണിക്കുന്ന അസഹിഷ്ണുതയിൽ നിന്നും ഈ ഐക്യത്തിൻറെ ഭാവി ഏറെക്കുറെ അനുമാനിക്കാവുന്നതേ ഉള്ളൂ. നായാടി മുതൽ നമ്പൂതിരി വരെയെന്ന മുദ്രാവാക്യവും ആയി നടേശൻ മുതലാളി കയ്യാലപ്പുറത്തെ തേങ്ങപോലെ നിലകൊള്ളുന്നു.
ഇനിയുമൊരു മേധാവിത്വത്തിനായുള്ള നായരുടെ മോഹം പൂവണിയുമോ ?
നായാടി മുതൽ നമ്പൂതിരി വരെ ഒരു കുടക്കീഴിൽ അണിനിരക്കുമോ?
അതോ മലയോര കോൺഗ്രസ്സ് എൻ ഡി എയിലെത്തി കുഞ്ഞുമാണി ഒരു കേന്ദ്രമന്ത്രി ആകുമോ?
ബാറുകൾ തുറന്നു കിട്ടിയാൽ നടേശൻ മുതലാളി മറുകണ്ടം ചാടുമോ?
കാത്തിരുന്നു കാണുക അടുത്ത എപ്പിഡോസ് ...