ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഓണത്തെ സംബന്ധിച്ച് ക്രിസ്തു വര്‍ഷം 300-ന് മുമ്പ് മുതലുള്ള സംഘകാല കൃതികളെ വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഈ ഉത്സവത്തെ കുറിച്ചുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ഐതിഹ്യങ്ങളേക്കാൾ സത്യമാകാൻ ഉള്ള സാധ്യത അതിനാണ്.
കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ. കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും. കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകൾ ആയി ആഘോഷിച്ചു. ചിങ്ങ മാസത്തിലെ പൗർണ്ണമിനാളിൽ കപ്പലുകൾ കടലിൽ ഇറക്കുന്നതും അതിൽ അഭിമാനം കൊള്ളുന്ന കേരളീയർ നാളികേരവും പഴങ്ങളും കടലിൽ എറിഞ്ഞ് അഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകൾ അകനാനൂറ് എന്ന കൃതിയിൽ ധാരാളം ഉണ്ട്. ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്‍റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം. എന്ന് ചരിത്രകാരനായ സോമൻ ഇലവം മൂട് സമർത്ഥിക്കുന്നു.
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്‍റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്‍റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്‍റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്.
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്".പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്‍റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്‍റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു.
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം നമുക്കെല്ലാം അറിവുന്ന മഹാബലിയുടെത് തന്നെ.മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്.കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും , ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും , ചേരിപ്പോരും , വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.
മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവായ മലബാറിന്‍റെ കളക്ടറായിരുന്ന ലോഗൻ ഓണാഘോഷത്തെ ചേരമാൻ പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്'എന്നാൽ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്‍റെ ആശ്രിതർക്കയി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ 'പിനോർ ജോൺ' തന്‍റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു.
"ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ ആഹ്ലാദം പങ്കിടുന്നു."
അദ്ദേഹം ഓർമ്മകളിൽ എഴുതിയതുപോലുള്ള നല്ലവനായ ഭരണാധികാരിയെപോലുള്ള ഭരണാധികാരികള്‍ ഇനിയും നമ്മുടെ രാജ്യത്ത് ഉണ്ടാകട്ടെ..........
ഈ പൊന്നോണം സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹോദരിയത്തിന്‍റെയും ഒരു ഓർമയായി എന്നും ഓർക്കാൻ ഇടവരട്ടെ........
എന്‍റെ എല്ലാ പ്രിയപ്പെട്ട മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകള്‍ നേരുന്നു...........
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കുക ചരിത്രം വേറെ ഐതിഹ്യം വേറെ ഒരിക്കലും ഇതു രണ്ടും ഒരുമിച്ച് കൂട്ടികലര്‍ത്തി ചിന്തിക്കരുത് പിന്നെ ഓരോ ചരിത്രകാരമ്മാര്‍ പറയുന്നത് അവര്‍ക്ക് കിട്ടുന്ന തെളുവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നെന്നെ ഉള്ളു ചിലത് സത്യമാകും ചിലത് തെറ്റാകും എന്തായാലും ചരിത്രകാരമ്മാര്‍ പറയുന്ന കാര്യങ്ങളും ശരിയോ തെറ്റോ എന്ന് കാലം തെളിക്കും ചരിത്രകാരമ്മാര്‍ ഇങ്ങനെ അറിവുകള്‍ തേടുന്നത് കൊണ്ടാണു നമുക്ക് അറിവില്ലാത്ത പലതും കണ്ടെത്താന്‍ കഴിഞ്ഞത് എന്നാ കാര്യം ഓര്‍ക്കുക