ടിപ്പുവിന്റെ ജാതകം എഴുതിയ, കമ്മട്ടമായി മാറിയ കോട്ട
ചരിത്രകഥകളിൽ നിറഞ്ഞു കിടക്കുന്ന പാലക്കാടിന്റെ കഥകളിൽ നിറഞ്ഞു കിടക്കുന്ന ഇടമാണ്
കാരിരുമ്പിന്റെ കരുത്തുള്ള കരിങ്കൽ കോട്ട
ഫ്രഞ്ചുകാർ നിർമ്മിച്ച കോട്ട
കോട്ടയിൽ ആധിപത്യം ഉറപ്പിക്കുന്ന ഹൈദര
കിടങ്ങുള്ള കോട്ട
ടിപ്പുവിന്റെ ജാതകമെഴുതിയ കോട്ട
കമ്മട്ടമായി മാറുന്ന കോട്ട
ടിപ്പു സുൽത്താനും പാലക്കാട് കോട്ടയും

പാലക്കാട് കോട്ട. യുദ്ധ കഥകൾക്കും യുദ്ധ തന്ത്രങ്ങൾക്കും നിരവധി തവണ കളമൊരുക്കിയ ഈ കോട്ട കേരളത്തിന്റെ ചരിത്രത്തോട് കൂട്ടിവായിക്കേണ്ട ഒരിടം കൂടിയാണ്. ടിപ്പുവിന്റെ പടയോട്ടങ്ങൾക്കു നേർസാക്ഷ്യം വഹിച്ച പാലക്കാട് കോട്ടയുടെ ചരിത്രം തുടങ്ങുന്നത് ടിപ്പുവിന്റെ പിതാവ് ഹൈദരാലിയിൽ നിന്നുമാണ്. അപാര സൈനിക ബുദ്ധിയുടെ അടയാളമായ പാലക്കാട് കോട്ടയുടെ വിശേഷങ്ങൾ
പാലക്കാട് കോട്ട കേരളത്തിന്റെ നെല്ലറ എന്നു വിളിക്കപ്പെടുന്ന പാലക്കാടിന്റെ ഏറ്റവും അഭിമാനകരമായ ചരിത്ര നിർമ്മിതികളിലൊന്നാണ് പാലക്കാട് കോട്ടയ ടിപ്പു സുൽത്താൻ കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഹൈദരലിയിൽ തുടങ്ങുന്ന ചരിത്രം പാലക്കാട് കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത് ടിപ്പു സുൽത്താന്റെ പിതാവായിരുന്ന ഹൈദരലിയിൽ നിന്നുമാണ്. 1756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂർ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോൾ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചൻ വിചാരിച്ചിരുന്നത്.
കാരിരുമ്പിന്റെ കരുത്തുള്ള കരിങ്കൽ കോട്ട അന്നത്തെ കാലത്ത് നാട്ടിൽ പ്രചാരത്തിലിരുന്ന മൺകോട്ടകളിൽ നിന്നും മാറി ചിന്തിച്ച് ഒരു കരിങ്കൽ കോട്ടയ്ക്ക് രൂപം നല്കനായിരുന്നു ഹൈദരലി തീരുമാനിച്ചിരുനന്ത്. അങ്ങനെ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മുഖ്റം അലി വടക്കോട്ട് ദർശനമായി കരിങ്കൽ കോട്ടയ്ക്ക് തറക്കല്ലിടുകയും ഒൻപത് വർഷമെടുത്ത് 1766 ൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.
ഫ്രഞ്ചുകാർ നിർമ്മിച്ച കോട്ട കോട്ടയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇതിന്‍റെ നിർമ്മാണം പൂർണ്ണമായും നടന്നത് ഒരു ഫ്രഞ്ച് എൻജീനീയറുടെ മേൽനോട്ടത്തിലായിരുന്നു എന്നു പറയാം. വടക്ക് കോട്ടവാതിയും പടിഞ്ഞാറ് ആയുധപ്പുരയും വരുന്ന രീതിയിൽ പീരങ്കിക്കും പടയാളികൾക്ക് മറഞ്ഞു നിൽക്കുവാനും ഒക്കെയുള്ള തരത്തിലാണ് ഇത് നിർമ്മിച്ചത് എന്ന് കോട്ടയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും.
കോട്ടയിൽ ആധിപത്യം ഉറപ്പിക്കുന്ന ഹൈദരലി പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്റെ നിർദ്ദേശമനുസരിച്ചാണ് കോട്ട നിർമ്മിച്ചതെങ്കിലും പിന്നീട് കോട്ട ഹൈദരലി ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. എതിർത്ത ഇട്ടിക്കൊമ്പി അച്ചനെ ഹൈദരലി ശ്രീരംഗപട്ടണത്ത് തടവിലാക്കി കോട്ടയുടെ നിയന്ത്രണം പിന്നീട് എറ്റെടുത്തതും ചരിത്രം.
ടിപ്പു സുൽത്താനും പാലക്കാട് കോട്ടയും ഹൈദരലിയ്ക്ക് ശേഷം കോട്ടയിൽ ആധിപത്യം ഉറപ്പിക്കാനായി എത്തിയത് അദ്ദേഹത്തിന്റെ മകനായിരുന്ന ടിപ്പു സുൽത്താൻ ആയിരുന്നു. ടിപ്പുവിൻറെ യുദ്ധ ചരിത്രത്തിലെ പല പ്രധാന സംഭവങ്ങൾക്കും പടപ്പുറപ്പാടുകൾക്കുമെല്ലാം സാക്ഷ്യം വഹിച്ചതും പാലക്കാട് കോട്ടയാണ്. എന്തിനധികം, ടിപ്പു സുൽത്താന്റെ കോട്ട എന്നാണിത് അറിയപ്പെടുന്നത് പോലും.
കോട്ടയിലെ യുദ്ധങ്ങൾ ടിപ്പുവിന്റെ കാലത്ത് കേരളത്തിൽ നടത്തിയ പോരാട്ടങ്ങൾ മിക്കവയും പാലക്കാട് കോട്ടയെ ചുറ്റിപ്പറ്റിയായിരുന്നു. രണ്ടാം മൈസൂർ-ഇംഗ്ലീഷ് യുദ്ധത്തിന്‍റെ ഭാഗമായി സര്‍ദാർ ഖാന്‍റെയും മേജർ ആബിംഗ്ടണിന്റെയും നേതൃത്വത്തിൽ നടന്ന യുദ്ധം, 1782 ലെ യുദ്ധം തുടങ്ങിയവയൊക്കെ ഇവിടം സാക്ഷ്യം പോരാട്ടങ്ങളാണ്
ബ്രിട്ടീഷുകാർ കീഴടക്കുന്നു എന്നാൽ, ഒരിക്കൽ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട അക്രമത്തിനു മുന്നിൽ പിടിച്ചു നിൽക്കുവാൻ കോട്ടയ്ക്കായില്ല.കേണൽ ഫുള്ളർട്ടന്റെ നേതൃത്വത്തിൽ 11 ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ കോട്ട അവർ പിടിച്ചടക്കുകയായിരുന്നു. എന്നാൽ തന്റെ തന്ത്രങ്ങൾ കൊണ്ട് കോട്ട തിരിച്ചു പിടിക്കുവാൻ ടിപ്പുവിനായി.
കമ്മട്ടമായി മാറുന്ന കോട്ട യുദ്ധ തന്ത്രങ്ങൾ മെനഞ്ഞിരുന്ന ഒരിടത്തു നിന്നു നാണയം അടിക്കുന്ന കമ്മട്ടമായി മാറുവാനും കോട്ടയ്ക്കു കഴിഞ്ഞു. മാസൂർ സൈന്യത്തിന്‍റെ ഹൈദരി എന്നു പേരായ നാണയമായിരുന്നു ഇവിടെ അടിച്ചിരുന്നത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വീരരായൻ പണത്തിനു പകരമാണ് സുൽത്താൻ പണം അടിച്ചിരുന്നത്
ടിപ്പുവിന്റെ ജാതകമെഴുതിയ കോട്ട ടിപ്പുവിന്റെ ജാതകം എഴുതിയ കോട്ട എന്ന നിലയിലും ഇവിടം പ്രശസ്തമാണ്. മച്ചാട്ടിളയതാണ് ഇവിടെ വെച്ച് ടിപ്പുവിന്റെ ജാതകം ഗണിച്ചത്. ഒരിക്കൽ സ്വർണ്ണച്ചങ്ങലയിൽ ബന്ധിച്ച ഒരു തത്തയുടെ മുന്നിൽനിന്ന് ടിപ്പു മച്ചാട്ടിളയതിനോട് എന്നാണ് തത്തയുടെ മരണം എന്നു ചോദിച്ചുവത്രെ. ഉടനെയില്ല എന്ന മച്ചാട്ടിളയതിന്റെ മറുപടി കേട്ട ടിപ്പു വേഗം തന്നെ വാളെടുത്തു തത്തയെ വെട്ടി. എന്നാൽ വെട്ടു കൊണ്ടത് തത്തയുടെ ചങ്ങലയ്ക്കായിരുന്നുവെന്നും അത് പറന്നു പോയി എന്നുമാണ് കഥ. അങ്ങനെ ഇളയതിൽ വിശ്വാസം വന്ന ടിപ്പു തന്റെ ജാതകം കുറിക്കുവാൻ ആവശ്യപ്പെട്ടത് ഇവിടെ വെച്ചായിരുന്നുവെന്നും പാവക്കാട് കോട്ടയിലെ വാസം ടിപ്പുവിന് ഭൂഷണമായിരിക്കില്ല എന്ന് മുന്നറിയിപ്പ് അദ്ദേഹം നല്കിയതായും കഥയുണ്ട്.
കിടങ്ങുള്ള കോട്ട നിർമ്മാണത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഇന്നു കാണുന്ന കോട്ടകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് പാലക്കാട് കോട്ട. പാലക്കാട് നഗര മധ്യത്തിൽ കിടങ്ങോടു കൂടി നിർമ്മിച്ചിരിക്കുന്ന ഈ കോട്ട ധാരാളം പ്രത്യേകതകളുള്ളതാണ്. കരിങ്കൽത്തൂണുകൾ അടക്കി നിർമ്മിച്ചിരിക്കുന്ന കിടങ്ങിൽ എത്ര കടുത്ത വേനലിൽ പോലും വെള്ളം കാണും.
ഹിന്ദു ഇസ്വാമിക കലകളുടെ സങ്കലനം കോട്ടയുടെ ചില ഭാഗങ്ങൾക്ക് ഹൈന്ദവ വാസ്തുവിദ്യയുമായും മറ്റു ചില ഭാഗങ്ങൾക്ക് ഇസ്ലാമിക വാസ്തുവിദ്യയുമായാണ് സാദൃശ്യം ഉള്ളത്. കൊക്കരണി, കവാടത്തിലെ സ്തംഭം, ദ്വാരപ്പട്ടിക, മേൽക്കവാരങ്ങൾ, കൊത്തളങ്ങൾ തുടങ്ങിയവ ഇവിടെ കാണുവാനാകും.
കോട്ടയുടെ ഇന്നത്തെ അവസ്ഥ വൃത്തിയായി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും കോട്ടയുടെ കാഴ്ചകൾക്ക് ഇന്നേറെ മാറ്റം വന്നുകഴിഞ്ഞു. വെറുതെ നടക്കാനിറങ്ങുന്നവർ മുതൽ സവാരിക്കും വൈകുന്നേരങ്ങൾ ചിലവഴിക്കാനുമായി ധാരാളം ആളുകൾ ഇന്നിവിടെ എത്തുന്നു. നടപ്പാതയും പുൽ മൈതാനവും ഇവിടെ കാണാം. പാലക്കാട് സബ്ജയിൽ, താലൂക്ക് സപ്ലൈ ഓഫീസ്, ആജ്ഞനേയ ക്ഷേത്രം, ഓപ്പൺ എയർ ഓഡിറ്റോറിയം, ശിലാ പാർക്ക് തുടങ്ങിയവ ഇവിടെ കാണുവാൻ സാധിക്കും
എത്തിച്ചേരുവാൻ പാലക്കാട് നഗരമധ്യത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് അഞ്ച് കിലോമീറ്റർ ദൂരമാണുള്ളത്. 55 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ എയർപോർട്ടാണ് സമീപത്തെ വിമാനത്താവളം.













അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ