2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

സ്ഥലനാമപുരാണം തൃശൂര്



സ്ഥലനാമപുരാണം തൃശൂര്


ഈ ഭൂമിയുടെ മധ്യഭാഗം കണ്ടു പിടിച്ച് അതിന്റെ കേന്ദ്രബിന്ദുവില്‍ സ്പര്‍ശിച്ചാല്‍ അത് വടക്കുന്നാഥ ക്ഷേത്രം ആണെന്ന് കരുതുന്നവര്‍ ആണ് തൃശൂര്‍ക്കാര്‍. അത്തരത്തിലാണ് തൃശൂര്‍ നഗരത്തിന്റെ രൂപഘടന. നഗരത്തിന്റെ നടുക്കായി വടക്കുന്നാഥക്ഷേത്രം, ചുറ്റിലമായി തേക്കിന്‍കാട് മൈതാനവും, സ്വരാജ് റൌണ്ടും. തൃശൂരുമായി ബന്ധപ്പെട്ട ചില സ്ഥലനാമങ്ങളാണ് പോസ്റ്റിലെ പ്രതിപാദ്യം.
തൃശൂരിലെ പ്രധാന ചിറകളാണ് വടക്കേ ചിറയും, പടിഞ്ഞാറെ ചിറയും. 'ചിറ' എന്നാല്‍ ബണ്ട് എന്നാണ് അര്‍ഥമാക്കുന്നത്. വടക്ക് നിന്നും, കിഴക്ക് വെള്ളാനിപ്പാടം, കുറ്റുമുക്ക് എന്നീ ഭാഗങ്ങളില്‍ നിന്നും ഒഴുകി വന്നിരുന്ന നീരൊഴൊക്കും മറ്റും ചേര്‍ന്ന കായല്‍ ചിറകെട്ട് സൂക്ഷിച്ചിരുന്നതാണ് വടക്കേചിറ. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള നീരൊഴുക്ക് ബണ്ടുകെട്ടി സം‌രക്ഷിച്ചിരുന്നതാണ് പടിഞ്ഞാറെ ചിറ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളം തമ്പടിച്ചിരുന്നതിനാല്‍ 'പട്ടാളം റോഡ്' എന്ന് അറിയപ്പെടുന്ന സ്ഥലം കഴിഞ്ഞ് വരുന്നതെല്ലാം പണ്ട് താരതമ്യേന താഴ്ന്ന പ്രദേശങ്ങളായിരുന്നു. ഇരട്ടച്ചിറ അവിടെയായിരുന്നു. പടിഞ്ഞാറ്, വടക്ക് ചിറകള്‍ ഉയര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് മാത്രമായി മതില്‍ കെട്ടി വേര്‍തിരിച്ചിരുന്നു. ഇരട്ടച്ചിറയ്ക്ക് ഇത്തരം വേര്‍ത്തിരിവുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ തരം ജനങ്ങളും അത് ഉപയോഗിച്ച് പോന്നു. കാലന്തരത്തില്‍ മണ്ണിടിഞ്ഞ് ഇരട്ടച്ചിറ നാമാവശേഷം ആയി. കണക്കുപ്രകാരം ഇപ്പോള്‍ അവിടെ 10 അടി മണ്ണ് ഉയര്‍ന്നിട്ടുണ്ട്
ഭൂമി ശാസ്ത്രപ്രകാരം കിഴക്കൂന്ന് പടിഞ്ഞാറേയ്ക്ക് നീരൊഴുക്കിനൊടൊപ്പം മണ്ണൊലിപ്പും സംഭവിക്കുന്നു. ചിറ ഇപ്പോള്‍ കാണുന്നില്ലെങ്കിലും 'ചിറയ്‌ക്കല്‍' എന്ന സ്ഥലം ചിറയായിരുന്നു. അവിടെ ചിറകെട്ടി കിഴക്ക് വശത്ത് സമതലമായി ചെറിയൊരു 'കര' കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത്തരത്തില്‍ ചേര്‍ത്ത് ഭൂപ്രദേശം 'ചേര്‍പ്പ്' എന്ന പേരില്‍ അറിയപ്പെടുന്നു. (ചേര്‍ത്തലയും ഇത്തരത്തില്‍ ഉണ്ടായ ഭൂപ്രദേശമാണ് എന്നാണ് അനുമാനം). വെസ്റ്റ്പാലസ് റോഡിലായി വടക്ക് വശത്ത് അല്പ്പകാലം മ്പ് വരെ 'പള്ളിത്തേവാരക്കെട്ട്' എന്നു പേരായ ഒരു വലിയ കെട്ടിടമുണ്ടായിരുന്നു. സാധാരണയായി ജലാശയത്തിന്റെ അടുത്താണ് തേവാരക്കെട്ട് സ്ഥാപിക്കുക. മാത്രമല്ല പഴയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം പാലസിന്റെ കിഴക്കുവശത്താണ്. പടിഞ്ഞാറുഭാഗത്ത് വന്നിട്ടുള്ളത് താരതമ്യേന പുതിയ കെട്ടിടങ്ങള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. വെസ്റ്റ്പാലസ് റോഡ് വളരെ താഴ്ന്ന പ്രദേശം ആയിരുന്നു. പണ്ട് അവിടെ ഒരാള്‍ ഇയരമുള്ള മതില്‍ ഉണ്ടായിരുന്നത് ഇപ്പോല്‍ അഗ്രഭാഗം മാത്രം കാണാവുന്ന നിലയില്‍ മണ്ണിടിഞ്ഞ് നികന്നിട്ടുണ്ട്.
കേരളത്തില്‍ ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ബ്രാഹ്മണക്ഷേത്രങ്ങള്‍ വന്നിട്ടുള്ളതായി കണക്കാക്കുന്നത്. അതിനു മുന്‍പ് ദ്രാവിഡരുടെ കാവുകളും, തറകളും, മറ്റുമാണ് ഉണ്ടായിരുന്നത്. ശിവക്ഷേത്രം വന്നതിനു ശേഷമാണ് 'തൃശിവപേരൂര്‍' എന്ന പേരുത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വടക്കുന്നാഥക്ഷേത്രം അതിനു മുന്‍പും നിലനിന്നിരുന്നു എന്നും അതൊരു ജൈന ക്ഷേത്രം ആയിരുന്നു എന്നും മറ്റൊരു വാദമുഖമുണ്ട്. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനാണ് 'ഋഷഭന്‍' (വൃഷഭന്‍ എന്നും ചിലയിടത്ത് പരാമര്‍ശമുണ്ട്) . വടക്കുന്നാഥ സുപ്രഭാതത്തില്‍
"ശ്രീമത് ഋഷാചലപതേ തവ സുപ്രഭാതം" എന്ന വരികള്‍ ആവര്‍ത്തിച്ച് വരുന്നത് കാണാവുന്നതാണ്. സംസ്കൃതത്തിലും മൂലരൂപമായ പാലിയിലും ഋഷഭം/വൃഷഭം എന്നത് മലയാളത്തില്‍ ഇടവം/എടവം എന്നായിത്തീരും
ഋഷഭം - ഇടവം/എടവം - ഋഷാചലപതി - ഇടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നാഥന്‍->ടവക്കുന്നാഥന്‍
എന്ന രീതിയില്‍ ഈ നാമം പരിണാമ വിധേയമാകുകയും 'ടവക്കുംനാഥന്‍' എന്ന പദം Metathesis സംഭവിവിച്ച് 'വടക്കും‌നാഥന്‍' ആയി മാറുകയും ചെയ്തു എന്നാണ് ഈ വാദമുഖം ഉയര്‍ത്തുന്നവരുടെ അനുമാനം. അതല്ലാതെ വടക്കുംനാഥന് North ആയി ബന്ധമില്ലെന്നും ഇവര്‍ ആരോപിക്കുന്നു. (Metathesis പ്രകാരം പണ്ട് 'മുച്ചിറ്റൂര്‍' എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ 'മുറ്റിച്ചൂര്‍' എന്നാണ് അറിയപ്പെടുന്നത്. 'ഊര് ' എന്നാല്‍ ജനസാന്ദ്രത കൂടിയ/ഉയര്‍ന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഇടം എന്നാണര്‍ഥമാക്കുന്നത്. ഉദാ.ചേറൂര്. 'കോട്' എന്നാല്‍ ഉയര്‍ന്ന ഭൂപ്രദേശം ഉദാ.മുണ്ടത്തിക്കോട്. 'ചേരി' എന്നാല്‍ ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടം ചേര്‍ന്ന് വസിക്കുന്നിടം ഉ.ദാ. വടക്കാഞ്ചേരി)
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തൃശിവപേരൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ കാലഘട്ടത്തില്‍ അജ്ഞാതനായ ഒരു വയനാടന്‍ കവി 'തിരുമരുതൂര്‍' ജലാശയത്തെ വര്‍ണ്ണിക്കുമ്പോള്‍ തൃശിവപേരൂര് പോലെ ശൈവലസദ്യുതി എന്ന് ഉപമിക്കുന്നുണ്ട്. ഇതാണ് തൃശൂരിനെ കുറിച്ചുള്ള ഏറ്റവും പുരാതനമായ ചരിത്ര പരാമര്‍ശം.
1956-ല്‍ കേരളസാഹിത്യ അക്കാദമി വന്നതിനു ശേഷമാണ് തൃശൂര്‍ 'സാംസ്‌ക്കാരിക നഗരം' എന്ന് അറിയപ്പെടുന്നത്. ഇന്നും കലാ-സാഹിത്യ-വാണിജ്യ സം‌രം‌ഭങ്ങളുടെ മുഖ്യ വിഹാരകേന്ദ്രമായി തൃശൂര്‍ വര്‍ത്തിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ