2019 ഏപ്രിൽ 28, ഞായറാഴ്‌ച

തിരുവനന്തപുരത്തെ അധികം ആരും അറിയാത്ത ഇടങ്ങൾ...



തിരുവനന്തപുരത്തെ അധികം ആരും അറിയാത്ത ഇടങ്ങൾ...

ആരും അറിയാത്ത സ്ഥലങ്ങൾ!! അതും നമ്മുടെ സ്വന്തം തിരുവനന്തപുരത്ത്... ഓ!!! അതൊന്നും ഇല്ല എന്നല്ലേ പറയാൻ വരുന്നത്.. കുറച്ചൊക്കെ സത്യം അതിലുണ്ടെങ്കിലും സഞ്ചാരികൾക്ക് അപരിചിതമായ ഒട്ടേറെ സ്ഥലങ്ങൾ അഗസ്ത്യന്റെ ഭൂമിയായ തിരുവനന്തപുരത്ത് കാണാം... പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഒന്നും പട്ടികയിൽ കാണാത്ത, എങ്ങനെയൊക്കയോ അവിടെ എത്തി കാഴ്ചകൾ കണ്ടവരുടെയും അവിടുത്തെ നാട്ടുകാരുടെയും വിവരണങ്ങളിൽ നിന്നും മാത്രം അറിയപ്പെടുന്ന കുറച്ച് ഇടങ്ങൾ.
പ്രശസ്തമായ സ്ഥലങ്ങളോട് ചേർന്നു കിടക്കുമ്പോഴും ആരുടെയും കണ്ണിൽപെടാത്ത തിരുവനന്തപുരത്തിന്റെ സൂപ്പർ സ്ഥലങ്ങൾ അറിയാം...
ബോണക്കാട്
ബോണക്കാട് എന്നു കേട്ടിട്ടുണ്ടെങ്കിലും ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവരും ഒരിക്കലെങ്കിലും ഇവിടെ എത്തിയിട്ടുള്ളവരും വളരെ കുറവായിരിക്കും. തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബോണക്കാടിനെ അഗസ്ത്യാർകൂടത്തിന്റെ താഴ്വാരം എന്നും വിശേഷിപ്പിക്കാം. അഗസ്ത്യാർകൂടം യാത്രയുടെ ബേസ് സ്റ്റേഷനായാണ് ഇവിടം കൂടുതലും ആളുകൾക്ക് പരിചയം.
ഈ സ്ഥലത്തിന് ബോണാക്കാട് എന്ന പേരു നല്കിയത് ബ്രിട്ടീഷുകാരാണ്. ബോണാക്കോട് എന്നായിരുന്നു അവർ നല്കിയ പേര്. നല്ല വിശ്വാസം എന്നാണ് ഇതിനർഥം.
തേയില കുരുമുളക്, തെങ്ങ്, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന എസ്റ്റേറ്റാണിത്.
മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അത്യപൂർവ്വമായ ജൈവവൈവസ്ഥയുമാണ് ഇവിടുത്തെ മറ്റു പ്രത്യേകതകൾ. ഇവിടെ പ്രവേശിക്കുവാൻ അനുമതി ആവശ്യമാണ്.
ബോണാക്കാടും പ്രേതബാധയും
ബോണാക്കാട് പരിചയം കുറവാണെങ്കിലും ഇവിടുത്തെ പ്രത ബംഗ്ലാവിനെക്കുറിച്ച് കേൾക്കാത്തവർ കുറവാണ്. കേരളത്തിൽ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കൂടിയാണിത്. ബോണാക്കാട് എസ്റ്റേറ്റിലെ ബംഗ്ലാവാണ് പ്രേത കഥകൾക്ക് ആധാരം. ഇവിടുത്തെ ബംഗ്ലാവിലേക്ക് താമസം മാറ്റിയ സായിപ്പന്റെ മകൾ അവിചാരിതമായി കൊല്ലപ്പെടുന്നതോടെയാണ് കഥകൾക്കു തുടക്കം. അതിനുശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു.
പാണ്ടിപ്പത്ത്
പുറംലോകത്തിന് ഏറെയൊന്നും അറിയില്ലെങ്കിലും നാട്ടുകാരുടെ സ്വർഗ്ഗമാണ് പാണ്ടിപ്പത്ത്. കാടിന്റെ ഭംഗിയിൽ പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള ഇവിടെ പുൽമേടുകളാണ് പ്രധഝാന ആകർഷണം. കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ എത്തുന്നവർക്ക് ഇവയെ കാണാനും കാടിനെ അറിയാനും മറ്റുമായി പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. പൊൻമുടി, മീൻമുട്ടി, ബോണക്കാട്, തുടങ്ങിയ സ്ഥലങ്ങൾ അടുത്തു തന്നെയാണ്. തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനു താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുവേണം എത്തിച്ചേരാൻ.
ബ്രൈമൂർ
അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവ്വിന്റെ ഭാഗമായ ബ്രൈമൂർ തിരുവനന്തപുരത്തെ മറ്റൊരു പ്രശസ്തമല്ലാത്ത ഇടമാണ്. പൊൻമുടിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കൊടും കാടിനും വന്യജീവികൾക്കും പേരുകേട്ട സ്ഥലമാണ്. രാത്രികാലങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന ഇവിടം സാഹസികരായ സഞ്ചാരികൾക്ക് ഒരു ദിവസം മുഴുവനും ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ്. മഴയെ ചുറ്റിയുള്ള അതിസാഹസിക യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്.
പാലോട്
നട്ടുച്ചയ്ക്ക് പോലും വെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ഇടം എന്നാണ് പാലോടിന് പഴമക്കാരുടെ മനസ്സിലുള്ള രൂപം. പൊൻമുടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പാലോട് തിരുവനന്തപുരത്തിന്റെ കാണാക്കാഴ്ചകൾ കാണാനെത്തുന്നവർക്കു പോകാൻ പറ്റിയ സ്ഥലമാണ്. വാമനപുരം നദിക്കും ചിറ്റാറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം പൊൻമുടി യാത്രയ്ക്കെത്തുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ സ്ഥലമാണ്. ഇവിടുത്തെ വെള്ളച്ചാട്ടമാണ് കൂടുതൽ പ്രശസ്തം.
വെള്ളാനിക്കൽ പാറ
പൊൻമുടി ഹിൽസ്റ്റേഷനു സമാനമായ കാലാവസ്ഥയുള്ള വെള്ളാനിക്കൽപാറ വികസനം അധികമൊന്നും കടന്നു ചെന്നിട്ടില്ലാത്ത ഇടമാണ്. പോത്തൻകോട്, ആറ്റിങ്കൽ, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
വെള്ളാനിക്കൽ പാറമുകളിൽ നടപ്പാക്കുന്ന വെള്ളാനിക്കൽ റൂറൽ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ഇവിടം സഞ്ചാരികൾക്കു പ്രിയപ്പെട്ട ഇടമാകുമെന്നാണ് കരുതപ്പെടുന്നത്.
മങ്കയം
നിറ‍ഞ്ഞു നിൽക്കുന്ന വനത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന മങ്കയം വെള്ളച്ചാട്ടമാണ് തിരുവനന്തപുരത്തെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം. സമീപ കാലത്ത് ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഈ വെള്ളച്ചാട്ടം കണ്ടില്ലെങ്കിൽ കനത്ത നഷ്ടം തന്നെയായിരിക്കും.
കലക്കയം വെള്ളച്ചാട്ടം
തിരുവനന്തുപുരംകാര്‍ക്കിടയില്‍ പോലും അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സൂപ്പർ വെള്ളച്ചാട്ടമാണ് കലക്കയം വെള്ളച്ചാട്ടം. നിത്യഹരിത വനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാന്‍ പ്രാദേശികമായിട്ടുള്ള ഗൈഡുകളെ ആശ്രയിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ഈ കാട്ടില്‍ വഴി തെറ്റുവാന്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോൾ. മുകളില്‍ കുറഞ്ഞ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് ഒരു കുളത്തിലേക്ക് എന്നതുപോലെയാണ് പതിക്കുന്നത്. മാത്രമല്ല, കാടുകളില്‍ നിന്നും ഒഴുകി വരുന്നതിനാല്‍ ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഒരു വിശ്വാസമുണ്ട്. തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയും എയര്‍പോര്‍ട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്
കുരുശടി വെള്ളച്ചാട്ടം
മങ്കയം നദിയില്‍ നിന്നും തന്നെ രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. മാത്രമല്ല, കലക്കയം വെള്ളച്ചാട്ടത്തിന്റെയത്രയും സാഹസികമല്ല ഇവിടെ എത്തിച്ചേരുക എന്നത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം എന്നത് ഇവിടേക്കുള്ള യാത്രയും ഇവിടെ നിന്നും ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ട്രക്കിങ്ങുമാണ്. അര ദിവസം മുതല്‍ ഒരു ദിവസം മുഴുവനായും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും പാലോടു നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ